ഹാലിഫാക്സ്: സമുദ്രമധ്യേ അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള അടിയന്തര സഹായസന്ദേശം മനഃപൂർവം അവഗണിച്ച കനേഡിയൻ കോസ്റ്റ് ഗാർഡ് ക്യാപ്റ്റനെ പിരിച്ചുവിട്ട നടപടി ഫെഡറൽ ലേബർ ബോർഡ് ശരിവെച്ചു. 2024 മെയ് മാസത്തിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) തീരത്തുവെച്ചായിരുന്നു സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ക്യാപ്റ്റന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച ലേബർ ബോർഡ് ശരിവെക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്നുള്ള ‘ഡിസ്ട്രസ് കോൾ’ ലഭിച്ച സമയത്ത് ക്യാപ്റ്റൻ തന്റെ റേഡിയോയുടെ ശബ്ദം കുറച്ചുവെക്കുകയും സഹായത്തിന് മുതിരാതിരിക്കുകയും ചെയ്തതായി ബോർഡ് കണ്ടെത്തി. മേലുദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് നിർദ്ദേശം ലഭിക്കുന്നത് വരെ രക്ഷാപ്രവർത്തനത്തിന് ഇയാൾ തയ്യാറായിരുന്നില്ല. സമുദ്ര സുരക്ഷാ നിയമങ്ങളുടെയും മാനുഷിക പരിഗണനകളുടെയും നഗ്നമായ ലംഘനമാണ് ഇതെന്നും ലേബർ ബോർഡ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഹിയറിംഗിനിടെ തന്റെ പ്രവൃത്തിയെ ന്യായീകരിക്കാനാണ് ക്യാപ്റ്റൻ ശ്രമിച്ചത്. കോസ്റ്റ് ഗാർഡ് കപ്പലുകൾ ഒരു സഹായ അഭ്യർത്ഥനയോട് പ്രതികരിക്കണമെങ്കിൽ ഔദ്യോഗികമായി ആ ദൗത്യം ഏൽപ്പിക്കപ്പെടണം (Tasking) എന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ, കോസ്റ്റ് ഗാർഡിന്റെ മേൽനോട്ട ചുമതലയുള്ള ഫിഷറീസ് ആൻഡ് ഓഷ്യൻസ് ഡിപ്പാർട്ട്മെന്റ് ഈ വാദത്തെ ശക്തമായി എതിർത്തു. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക നിർദ്ദേശങ്ങൾക്കായി കാത്തുനിൽക്കാതെ എത്രയും വേഗം പ്രതികരിക്കുകയാണ് വേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
ക്യാപ്റ്റന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം കാനഡ ഷിപ്പിംഗ് ആക്ടിന്റെയും വകുപ്പുതല നയങ്ങളുടെയും ലംഘനമാണെന്ന് ലേബർ ബോർഡ് വിലയിരുത്തി. ദീർഘകാലത്തെ മികച്ച സേവന പാരമ്പര്യം ക്യാപ്റ്റന് അവകാശപ്പെടാനുണ്ടെങ്കിലും, തന്റെ തെറ്റ് അംഗീകരിക്കാനോ നിലപാട് തിരുത്താനോ അദ്ദേഹം തയ്യാറാകാത്തത് അച്ചടക്ക നടപടിയുടെ ഗൗരവം വർദ്ധിപ്പിച്ചു. സഹജീവികളുടെ ജീവൻ അപകടത്തിലായ ഘട്ടത്തിൽ കാണിച്ച ഈ അനാസ്ഥക്ക് പിരിച്ചുവിടൽ തന്നെയാണ് ഉചിതമായ ശിക്ഷയെന്ന് ബോർഡ് വ്യക്തമാക്കി.
firing-of-canadian-coast-guard-captain-who-ignored-distress-call-was-justified-board
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



