കാനഡയിൽ ഈ വർഷവും കൊടുങ്കാറ്റുകൾ സജീവമാകാൻ സാധ്യതയുണ്ടെന്ന് കാനഡയിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ ബോബ് റോബിച്ചോഡ് വ്യക്തമാക്കി. എന്നാൽ, അതുമൂലമുണ്ടാകാനിടയുള്ള ആഘാതം ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും ഹാലിഫാക്സിലെ കനേഡിയൻ ഹറിക്കെയ്ൻ സെന്റർ വ്യക്തമാക്കി. 2025-ലെ കൊടുങ്കാറ്റ് സീസൺ പലതരത്തിൽ പേരുകളുള്ള കൊടുങ്കാറ്റുകൾക്കും ശക്തിയേറിയതായ ചുഴലിക്കാറ്റുകൾക്കും വഴിവെക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സാധാരണയായി എല്ലാ ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെയും 35 മുതൽ 40 ശതമാനം വരെ കാനഡയുടെ വിവിധ മേഖലയിലേക്ക് പ്രവേശിക്കാറുണ്ടെന്ന് സെന്റർ കണക്കാക്കുന്നു. ഓരോ വർഷവും ശരാശരി രണ്ടോ നാലോ പേരുകളുള്ള കൊടുങ്കാറ്റുകൾ കനേഡിയൻ മേഖലയിൽ പ്രവേശിക്കാറുണ്ട്. അതിനാൽ അപകടകരമായ കാലാവസ്ഥയെ നേരിടാൻ തയ്യാറെടുപ്പുകൾ അനിവാര്യമാണെന്നും റോബിച്ചോഡ് പറഞ്ഞു.
പശ്ചിമ ആറ്റ്ലാന്റിക് പ്രദേശങ്ങളിൽ കടൽജല താപനിലകൾ ഉയരുന്നതാണ് ശക്തമായ ചുഴലിക്കാറ്റുകൾക്ക് ശക്തി നൽകുന്ന പ്രധാന ഘടകമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ സാഹചര്യത്തിൽ, കാനഡയ്ക്കും പ്രത്യേകിച്ച് ആറ്റ്ലാന്റിക് പ്രദേശങ്ങളായ ന്യൂഫൗണ്ട്ലാൻഡ്, നോവ സ്കോഷ്യ, ന്യൂ ബ്രൺസ്വിക്, പ്രിൻസ് എഡ്വാർഡ് ദ്വീപ് തുടങ്ങിയ മേഖലകൾക്കും കൂടുതൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ, ഈ സാധ്യതകളെ അടിസ്ഥാനമാക്കി യഥാർത്ഥത്തിൽ എന്തൊക്കെ ആഘാതങ്ങളാണ് സംഭവിക്കാനിടയുള്ളതെന്ന് ഇപ്പോഴത്തെ ഘട്ടത്തിൽ കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് ഹാലിഫാക്സിലെ കനേഡിയൻ ഹറിക്കെയ്ൻ സെന്റർ വ്യക്തമാക്കുന്നു.
ഓരോ കൊടുങ്കാറ്റിന്റെയും ഗതിയും ശക്തിയും തത്സമയ നിരീക്ഷണങ്ങൾക്കും സാഹചര്യങ്ങൾക്കും ആശ്രയിച്ചിരിക്കും. അതിനാൽ, സുരക്ഷക്രമീകരണങ്ങൾ മാറ്റിവെക്കാതെ ഉടൻതന്നെ സ്വീകരിക്കണമെന്നും, WeatherCAN പോലുള്ള ആപ്പുകൾ ഉപയോഗിച്ച് കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞ വർഷം 18 പേരുകളിൽ കൊടുങ്കാറ്റുകൾ രൂപപ്പെട്ടെങ്കിലും, ഏർണസ്റ്റോ എന്ന ഒറ്റ കൊടുങ്കാറ്റ് മാത്രമാണ് കനേഡിയൻ മേഖലയിൽ എത്തിയത്. എന്നാൽ, 2022-ൽ കനേഡിയൻ മേഖലയിൽ കൊടുങ്കാറ്റുകൾ കുറവായിരുന്നിട്ടും, സെപ്റ്റംബറിൽ എത്തിയ ഫിയോണ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് കാനഡയിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. ഫിയോണ 80 കോടി ഡോളറിലധികം ഇൻഷുറൻസ് നാശനഷ്ടങ്ങൾക്ക് കാരണമാവുകയും മൂന്ന് പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ, കാലാവസ്ഥാ വിദഗ്ധരും ഭരണാധികാരികളും ഇപ്പോഴത്തെ സജീവമായ കൊടുങ്കാറ്റ് സീസണിൽ ഫിയോണവരുത്തിവെച്ച ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തണമെന്ന് വ്യക്തമാക്കി.



