ദോഹയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ നിലപാട് കടുപ്പിച്ച് ഖത്തർ. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ഇസ്രയേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. ആക്രമണം ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നെതന്യാഹുവിന്റേത് തെമ്മാടിത്തരമാണെന്നും ഗൾഫ് മേഖലയാകെ ഭീഷണിയിലാണെന്നും അദ്ദേഹം വിമർശിച്ചു.
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പിന്തുണയുമായി ജിസിസി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അമേരിക്കയുമായി സഖ്യത്തിലുള്ള ഒരു രാജ്യത്ത് ഇസ്രയേൽ ഏകപക്ഷീയമായി നടത്തിയ ആക്രമണം അറബ് ലോകത്ത് വലിയ രോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വന്തം മണ്ണ് സംരക്ഷിക്കാൻ ഖത്തർ നടത്തുന്ന ഏത് നീക്കത്തെയും പിന്തുണയ്ക്കുമെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദോഹയിലെത്തി ഉറപ്പുനൽകി. ഇസ്രയേലിന്റേത് ക്രിമിനൽ നടപടിയാണെന്ന് സൗദി അറേബ്യയും തുറന്നടിച്ചു. ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിക്ക് കത്തയച്ച ഖത്തർ, മധ്യസ്ഥ ചർച്ചകളിൽ നിന്ന് പൂർണ്ണമായി പിന്മാറുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്.
അതിനിടെ, ആക്രമണം ബെഞ്ചമിൻ നെതന്യാഹുവിന്റെ മാത്രം തീരുമാനമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ, ഇസ്രയേൽ ആക്രമണത്തെ ന്യായീകരിക്കുകയാണ്. ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുകയാണെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ഉയർന്നിരിക്കുകയാണ്. സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Fear of war in the Gulf region: Gulf countries unite against Israel; Qatar toughens stance



