വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) വിവാദ ഭേദഗതി ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്ക് വരുന്നു. വിവിധ ക്രൈസ്തവ സഭകളും സന്നദ്ധ സംഘടനകളും ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ള പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നീക്കം. കേരളത്തിൽ നിന്നുള്ള എൽ.ഡി.എഫ്, യു.ഡി.എഫ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. ബില്ലിലെ വ്യവസ്ഥകൾ ജനാധിപത്യത്തിനും സാമൂഹിക സുരക്ഷാ സംവിധാനങ്ങൾക്കും ഭീഷണിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
നിയമഭേദഗതിക്കെതിരെ യു.ഡി.എഫ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ് എന്നിവർ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നിലവിലെ നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സന്നദ്ധ മേഖലയെയും മതസംഘടനകളെയും ശ്വാസം മുട്ടിക്കുന്ന നടപടിയാണ് ഇതെന്നും പാർലമെന്റിൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എംപിമാർ വ്യക്തമാക്കി.
പുതിയ നിയമഭേദഗതി പാസാക്കാനുള്ള കേന്ദ്ര നീക്കത്തിൽ ക്രൈസ്തവ സഭകൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നും വിശദമായ പരിശോധനയ്ക്കായി ബിൽ പാർലമെന്റിന്റെ സ്ഥിരം സമിതിക്ക് വിടണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക മെത്രാൻ സമിതി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാപനങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നിലനിൽപ്പിനെ ഇത് ബാധിക്കുമെന്ന് സഭകൾ ഭയപ്പെടുന്നു. പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ സഭാ നേതൃത്വം പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബില്ലിനെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരണമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. വിദേശ ഫണ്ടുകൾ രാജ്യസുരക്ഷയ്ക്കും രാജ്യതാൽപ്പര്യത്തിനും വിരുദ്ധമായി ഉപയോഗിക്കുന്നത് തടയാൻ മാത്രമാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെയോ സംഘടനയെയോ ലക്ഷ്യമിട്ടുള്ളതല്ല. കേരളത്തിലെയും അസമിലെയും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷം തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്നും വിദേശ ഫണ്ടിംഗിൽ വ്യക്തമായ ക്രമീകരണം കൊണ്ടുവരിക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
FCRA Amendment Bill in Lok Sabha today; Opposition prepares for strong protests, Kerala MPs in Delhi
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



