മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക് സർക്കാരിന്റെ മൃഗചികിത്സാ സേവനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഏകദേശം 150-ഓളം കർഷകർ ചൊവ്വാഴ്ച പ്രവിശ്യാ നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. വാണിജ്യ കൃഷിയിടങ്ങൾക്കും കുതിര വളർത്തൽ കേന്ദ്രങ്ങൾക്കും മിതമായ നിരക്കിൽ ഫീൽഡ് വെറ്ററിനറി സേവനം ലഭ്യമാക്കുന്ന നിലവിലെ സർക്കാർ സംവിധാനം നിർത്തലാക്കുന്നതിനെതിരെയാണ് പ്രതിഷേധം. രാജ്യത്ത് പൊതുമേഖലയിൽ ഇത്തരമൊരു സേവനം നൽകുന്ന അവസാന പ്രവിശ്യകളിൽ ഒന്നാണ് ന്യൂ ബ്രൺസ്‌വിക്. 1.4 ബില്യൺ ഡോളറിന്റെ സാമ്പത്തിക കമ്മി നേരിടുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ മേഖല സ്വകാര്യവൽക്കരിക്കാനാണ് പ്രീമിയർ സൂസൻ ഹോൾട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ ലക്ഷ്യമിടുന്നത്.
സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നതോടെ ചികിത്സാച്ചെലവ് വർദ്ധിക്കുമെന്നും അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാരുടെ സേവനം കൃത്യസമയത്ത് ലഭിക്കില്ലെന്നും കർഷകർ ആശങ്ക പ്രകടിപ്പിച്ചു. ഇത് കന്നുകാലികളുടെ ജീവനും ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് ആട് കർഷകനായ ഡാനി കംഫർട്ട് പറഞ്ഞു. മൃഗരോഗങ്ങളെക്കുറിച്ചുള്ള പഠനവും പോസ്റ്റ്‌മോർട്ടം പരിശോധനകളും നടത്തുന്ന പ്രൊവിൻഷ്യൽ വെറ്ററിനറി ലബോറട്ടറി ഘട്ടംഘട്ടമായി നിർത്തലാക്കുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ നീക്കത്തിനെതിരെയുള്ള നിവേദനത്തിൽ ഇതിനകം 31,000-ത്തിലധികം പേർ ഒപ്പുവെച്ചതായി നിവേദനത്തിന് നേതൃത്വം നൽകിയ വനേസ ലെക്ലെയർ വ്യക്തമാക്കി.
എന്നാൽ വെറ്ററിനറി ഡോക്ടർമാർക്ക് ലഭിക്കുന്ന കോളുകളിൽ മൂന്നിലൊന്ന് മാത്രമാണ് വാണിജ്യ ഫാമുകളിൽ നിന്നുള്ളതെന്നും ബാക്കിയുള്ളവ ഹോബി ഫാമുകളിൽ നിന്നാണെന്നും കൃഷി മന്ത്രി പാറ്റ് ഫിനിഗൻ പറഞ്ഞു. സ്വകാര്യവൽക്കരണത്തിലൂടെ സർക്കാരിന് പ്രതിവർഷം 4 മില്യൺ ഡോളർ ലാഭിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ക്ലിനിക്കുകൾ തുടങ്ങാൻ സ്വകാര്യ വെറ്ററിനറി ഡോക്ടർമാർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കുറഞ്ഞ ഫാമുകളുള്ള വടക്കൻ മേഖലകളിൽ സ്വകാര്യ ഡോക്ടർമാർ വരാൻ സാധ്യതയില്ലെന്നും ഇത് തങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും കർഷകർ വാദിക്കുന്നു.
പ്രവിശ്യയിലെ കാർഷിക വരുമാനം 2024-ൽ മൈനസ് ഒരു ശതമാനമായി കുറഞ്ഞ സാഹചര്യത്തിൽ, പുതിയ സാമ്പത്തിക ബാധ്യത പലരെയും കൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുമെന്ന് നാഷണൽ ഫാർമേഴ്‌സ് യൂണിയൻ പ്രസിഡന്റ് അലക്സിസ് ലെഗെരെ അറിയിച്ചു. 2016-നും 2021-നും ഇടയിൽ പ്രവിശ്യയിലെ ഫാമുകളുടെ എണ്ണത്തിൽ 18 ശതമാനം കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാസം മുൻപ് തന്റെ പശുവിന് സിസേറിയൻ നടത്താൻ വെറ്ററിനറി ഓഫീസറെ വിളിച്ചപ്പോൾ 350 ഡോളറാണ് ചിലവായതെന്നും, സ്വകാര്യ മേഖലയിൽ ഇത് താങ്ങാനാവില്ലെന്നും ക്ഷീരകർഷകനായ റസ്സൽ കേയ് വ്യക്തമാക്കി. ഗ്രാമീണ മേഖലയുടെ അതിജീവനത്തിന് സർക്കാർ സേവനം അത്യാവശ്യമാണെന്നാണ് കർഷകരുടെ നിലപാട്.
Farmers take to the streets despite snow; Rally against cuts to veterinary services in New Brunswick
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



