വിദ്യാഭ്യാസ മേഖലയിൽ എഐ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നിലവിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുകയാണ്. ഈ പ്രശ്‌നം ഒഴിവാക്കാൻ എഐയുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ഇതിനെക്കുറിച്ച് മനസ്സിലാക്കണം. എങ്കിൽ മാത്രമേ എഐയെ പഠന ആവശ്യങ്ങൾക്കായി ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കൂ.
2024-ൽ കെപിഎംജി നടത്തിയ ഒരു സർവ്വേ പ്രകാരം, 59 ശതമാനം ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികളും തങ്ങളുടെ പഠനാവശ്യങ്ങൾക്കായി നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 13 ശതമാനം കൂടുതലാണ്. ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും (46%), ഗവേഷണത്തിനും (41%), ലേഖനങ്ങൾ എഴുതുന്നതിനും (32%) ആണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.
വിദ്യാർത്ഥികൾ എഐയെ ആശ്രയിക്കുന്നത് അവരുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവെക്കുന്നുണ്ട്. ഒരു ലേഖനം എഴുതുന്നതുപോലുള്ള അസൈൻമെൻ്റുകൾ ചെയ്യാൻ എഐയെ ഉപയോഗിക്കുമ്പോൾ യഥാർത്ഥത്തിൽ വിദ്യാർത്ഥിക്ക് വിഷയത്തെക്കുറിച്ച് എത്രത്തോളം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്ന ചോദ്യം ഉയരുന്നു. കൂടാതെ എഐ നൽകുന്ന വിവരങ്ങളുടെ ആധികാരികതയും ഒരു പ്രശ്നമാണ്. അൽഗോരിതങ്ങളിലുള്ള പക്ഷപാതിത്വം, സ്വകാര്യത, സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയവയും ഇതിൻ്റെ ദോഷവശങ്ങളാണ്.
എഐക്ക് വിവരങ്ങൾ നൽകാൻ സാധിക്കുമെങ്കിലും മനുഷ്യനെപ്പോലെ കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ ഇപ്പോഴും കഴിയില്ല. അടുത്ത വാക്ക് എന്തായിരിക്കുമെന്നത് പ്രവചിക്കുക മാത്രമാണ് നിർമ്മിത ബുദ്ധി ചെയ്യുന്നത്. അതുകൊണ്ട് എഐ ടൂളുകൾ എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർത്ഥികളെ തടയുന്നതിനു പകരം ക്രിയാത്മകമായി ഇതിനെ എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതിനായി സ്കൂളുകൾ, സ്കൂൾ ഡിവിഷനുകൾ, സർക്കാർ തുടങ്ങിയവർ സഹകരിക്കേണ്ടത് അത്യാവശ്യമാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
AI helps with assignments and homework; Experts say use of AI in education sector should be curbed



