കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ശബ്ദരേഖകളും വാട്ട്‌സ്ആപ്പ് ചാറ്റുകളും പുറത്ത്. ഗർഭധാരണത്തിന് പ്രേരിപ്പിക്കുകയും പിന്നീട് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും ചെയ്തതിൻ്റെ നിർണായക തെളിവുകൾ എന്ന നിലയിലാണ് ഈ വിവരങ്ങൾ ഇപ്പോൾ പ്രചരിക്കുന്നത്. പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിൽ, മാനസികമായി തകർന്ന യുവതി സങ്കടം പറയുമ്പോൾ, ‘നീ എന്തിനാണ് ഡ്രാമ കളിക്കുന്നത്’ എന്ന് ചോദിച്ച് രാഹുൽ ക്ഷുഭിതനാകുന്നതും കേൾക്കാം.
എന്നാൽ ശബ്ദരേഖാ വിവാദത്തിൽ പ്രതികരിക്കാൻ വിസമ്മതിക്കുകയാണ് രാഹുല്‍. പുറത്തുവന്ന ഓഡിയോ സംഭാഷണം തന്റേതല്ലെന്ന് പരസ്യമായി നിഷേധിക്കാൻ തയ്യാറാകാതിരുന്ന രാഹുൽ, വിഷയം നിയമപരമായി നേരിടുമെന്നും കോടതിയിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ആവർത്തിച്ചു. യുവതിയുമായുള്ള സ്വകാര്യ സംഭാഷണത്തിന്റെ രണ്ടാംഭാഗം പുറത്തുവന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബ്ദരേഖയുടെ ആധികാരികത സംബന്ധിച്ചോ, യുവതിയുടെ ഗർഭചിദ്രത്തിന് ഉത്തരവാദി താനാണോ എന്ന ചോദ്യത്തിനോ അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. “എന്റെ നിരപരാധിത്വം സമയമാകുമ്പോൾ തെളിയിക്കും, കോടതിയിൽ തെളിയിക്കും” എന്നും, “ഞാൻ നിയമപരമായി പോരാട്ടം നടത്തും” എന്നും മാത്രമായിരുന്നു രാഹുലിന്റെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ അസ്വസ്ഥനായ അദ്ദേഹം മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും, കാര്യങ്ങൾ കോടതിയിൽ വ്യക്തമാക്കുമെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു.
അതേസമയം, ഗുരുതരമായ ആരോപണങ്ങൾ ഉൾപ്പെട്ട ശബ്ദരേഖ പുറത്തുവന്നിട്ടും അത് വ്യാജമാണെന്ന് പറയാനോ, നിഷേധിക്കാനോ ഒരു ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ തയ്യാറാകാത്തത് വലിയ വിമർശനങ്ങൾക്കാണ് വഴിതുറന്നത്. പ്രചാരണ തിരക്കുകൾക്കിടയിൽ രാഹുൽ നടത്തുന്ന ഈ ‘ഒളിച്ചുകളി’ കോൺഗ്രസ് നേതൃത്വത്തിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
വിഷയത്തിൽ തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകാൻ യുവതി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, നിയമപരമായി നേരിടാൻ എല്ലാ വഴികളും തുറന്നിരിക്കെ, അതിനൊന്നും മുതിരാതെ ‘കോടതിയിൽ പറഞ്ഞോളാം’ എന്ന നിലപാടെടുത്ത് രാഹുൽ വ്യക്തത വരുത്താതെ ഒഴിഞ്ഞുമാറുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No silence, Rahul in a huff without denying the audio recording..!; Evidence of inciting abortion has emerged





