മുംബൈ: ബാങ്കിങ് മേഖലയുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ഇൻഷുറൻസ് പ്രീമിയം നിരക്കുകളിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക്. ബാങ്കുകൾ അടയ്‌ക്കേണ്ട ഇൻഷുറൻസ് പ്രീമിയം തുക ഇനി മുതൽ അവയുടെ പ്രവർത്തന മികവും റിസ്‌കും (Risk) പരിഗണിച്ച് നിശ്ചയിക്കാനാണ് ആർ.ബി.ഐ തീരുമാനം. നിലവിൽ എല്ലാ ബാങ്കുകളും ഒരേ നിരക്കിൽ പ്രീമിയം നൽകുന്ന രീതിയാണ് (Flat rate) മാറുന്നത്.
1962 മുതൽ രാജ്യത്ത് നിലവിലുള്ള ‘ഫ്‌ലാറ്റ് റേറ്റ്’ രീതിക്ക് പകരമാണ് പുതിയ പരിഷ്കാരം വരുന്നത്. നിലവിൽ ബാങ്കുകളുടെ സാമ്പത്തിക ഭദ്രത പരിഗണിക്കാതെ, ഓരോ 100 രൂപ നിക്ഷേപത്തിനും 12 പൈസ എന്ന നിരക്കിലാണ് ബാങ്കുകൾ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻ്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന് (DICGC) പ്രീമിയം നൽകുന്നത്. പുതിയ രീതി നടപ്പിലാകുന്നതോടെ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് കുറഞ്ഞ പ്രീമിയം തുക അടച്ചാൽ മതിയാകും. എന്നാൽ അമിത റിസ്‌ക് എടുക്കുന്ന ബാങ്കുകൾ ഉയർന്ന പ്രീമിയം നൽകേണ്ടി വരും.
ബാങ്കുകൾ പ്രീമിയം നൽകുന്ന രീതിയിൽ മാറ്റം വരുമെങ്കിലും സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയിൽ കുറവുണ്ടാകില്ല. ഏതെങ്കിലും സാഹചര്യത്തിൽ ബാങ്ക് തകരുകയോ പ്രവർത്തനം നിൽക്കുകയോ ചെയ്താൽ നിക്ഷേപകന് ലഭിക്കുന്ന ഇൻഷുറൻസ് തുക മുതലും പലിശയും ഉൾപ്പെടെ തന്നെ തുടരും. ബാങ്കുകൾ കൂടുതൽ സുരക്ഷിതമായ പ്രവർത്തനശൈലി സ്വീകരിക്കുന്നതിലൂടെ നിക്ഷേപകരുടെ പണം കൂടുതൽ സുരക്ഷിതമാകുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം.
നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബാങ്കുകൾ അമിത റിസ്‌കുള്ള ഇടപാടുകൾ നടത്തുന്നത് തടയാൻ പുതിയ നിയമം സഹായകമാകും. കുറഞ്ഞ പ്രീമിയം ആനുകൂല്യം ലഭിക്കുന്നതിനായി ബാങ്കുകൾ തങ്ങളുടെ സാമ്പത്തിക അടിത്തറയും പ്രവർത്തന രീതിയും മെച്ചപ്പെടുത്താൻ നിർബന്ധിതരാകും. ഇത് രാജ്യത്തെ ബാങ്കിങ് മേഖലയുടെ മൊത്തത്തിലുള്ള സുസ്ഥിരത വർധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഏതൊക്കെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഓരോ ബാങ്കിന്റെയും റിസ്‌ക് കണക്കാക്കുക എന്ന കാര്യത്തിൽ റിസർവ് ബാങ്ക് ഉടൻ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കും. ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ബാങ്കിങ് ഇടപാടുകൾ കൂടുതൽ സുതാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Even if the bank fails, investments are now safe; RBI changes insurance premium rates



