ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്കിടെ തന്റെ ഇന്ത്യൻ ബന്ധം വെളിപ്പെടുത്തി യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്റ്റ. ചർച്ചകൾക്ക് പിന്നാലെ നടന്ന പ്രസംഗവേദിയിൽ തൻ്റെ പക്കലുള്ള ‘ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ’ (OCI) കാർഡ് ഉയർത്തിക്കാട്ടിയാണ് അദ്ദേഹം തൻ്റെ വൈകാരികമായ ബന്ധം പങ്കുവെച്ചത്.
യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റും മുൻ പോർച്ചുഗീസ് പ്രധാനമന്ത്രിയുമായ അൻ്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്‌റ്റ, താൻ കേവലം ഒരു വിദേശ പ്രതിനിധി മാത്രമല്ലെന്നും ഒരു വിദേശ ഇന്ത്യൻ പൗരൻ കൂടിയാണെന്നും ചടങ്ങിൽ ഓർമ്മിപ്പിച്ചു. തൻ്റെ പിതാവിൻ്റെ കുടുംബം ഗോവയിൽ നിന്നുള്ളവരാണെന്നും ആ പാരമ്പര്യത്തിൽ താൻ ഏറെ അഭിമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം തനിക്ക് വ്യക്തിപരമായ താൽപ്പര്യമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയിലാണ് കോസ്‌റ്റയുടെ മുത്തച്ഛൻ ജനിച്ചതും വളർന്നതും. 2017-ൽ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തിന് ഒസിഐ കാർഡ് സമ്മാനിച്ചത്. കൊങ്കണി ഭാഷയിൽ ‘ബാബുഷ്’ എന്ന വിളിപ്പേരിലറിയപ്പെടുന്ന കോസ്‌റ്റയ്ക്ക് അന്ന് പ്രവാസി ഭാരതീയ സമ്മാൻ അവാർഡും ലഭിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികൾ എന്ന നിലയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തന്ത്രപരമായ പങ്കാളികളാണെന്ന് കോസ്‌റ്റ പറഞ്ഞു. സാമ്പത്തിക വളർച്ചയും സമാധാനവും ലക്ഷ്യമിട്ടുള്ള പുതിയ ആഗോള ക്രമത്തിനായി ഇരു രാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ പുരോഗമിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ പശ്ചാത്തലത്തിൽ കോസ്‌റ്റയുടെ ഈ ഇടപെടൽ ഇരുപക്ഷവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്നതായി വിലയിരുത്തപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'I am also an Indian citizen'; European Council President Costa holds up OCI card



