പശ്ചിമേഷ്യയിൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ആഗോളതലത്തിൽ ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്നും ഇതിൽ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ നിന്ന് സമാധാനത്തിന്റെയും സംവാദത്തിന്റെയും സന്ദേശം ഒറ്റക്കെട്ടായി ലോകത്തിന് നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു കോടിയിലധികം ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്നുണ്ടെന്നത് ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയുടെ സുഗമമായ നീക്കത്തിന് തടസ്സമാകുന്ന രീതിയിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇസ്രായേൽ, ഇറാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായും ഗൾഫ് രാഷ്ട്രങ്ങളുമായും ഇന്ത്യ നിരന്തരമായ ആശയവിനിമയം നടത്തുന്നുണ്ട്. നയതന്ത്ര നീക്കങ്ങളിലൂടെയും ചർച്ചകളിലൂടെയും എത്രയും വേഗം പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ബദൽ മാർഗ്ഗങ്ങൾ തേടുകയാണെന്ന് മോദി അറിയിച്ചു. നിലവിൽ 41 രാജ്യങ്ങളിൽ നിന്നായി ഇന്ത്യ ക്രൂഡ് ഓയിൽ എത്തിക്കുന്നുണ്ട്. രാജ്യത്ത് പെട്രോളും ഡീസലും ആവശ്യത്തിന് സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും മതിയായ എൽപിജി ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരത്തോളം പേരെ ഇതിനോടകം സുരക്ഷിതമായി തിരിച്ചെത്തിച്ചു. കപ്പൽ നിർമ്മാണ രംഗത്ത് 70,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുന്നത് ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യുദ്ധം ഇന്ത്യയുടെ വളർച്ചയ്ക്ക് ഒരു വലിയ പരീക്ഷണമാണെന്നും ഇത് നേരിടാൻ ‘ടീം ഇന്ത്യ’ സന്നദ്ധമാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊവിഡ് കാലത്തിന് സമാനമായി ഏഴ് ഉന്നതാധികാര സമിതികൾ പ്രതിസന്ധി നിയന്ത്രിക്കാൻ രൂപീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും സംസ്ഥാന സർക്കാരുകൾ സഹായം ഉറപ്പാക്കണമെന്നും സൗജന്യ ഭക്ഷ്യവിതരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഏത് സാഹചര്യത്തിലും സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും രാജ്യം ശാന്തമായി ഈ വെല്ലുവിളിയെ നേരിടുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
Energy crisis during the Middle East war: Narendra Modi with a message of peace
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



