ഒന്റാറിയോ: ഒന്റാറിയോയിലെ 24 പൊതു കോളേജുകളിലെ പതിനായിരത്തിലധികം വരുന്ന ഫുൾ ടൈം സപ്പോർട്ട് സ്റ്റാഫ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. ഒന്റാറിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ (OPSEU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജൂൺ മുതൽ യൂണിയനും കോളേജ് എംപ്ലോയർ കൗൺസിലും (CEC) തമ്മിൽ പുതിയ കരാറിനായി ചർച്ചകൾ നടന്നുവരികയായിരുന്നു. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാൻ കൗൺസിൽ തയ്യാറായില്ലെന്ന് യൂണിയൻ ആരോപിക്കുന്നു. വിദ്യാർത്ഥികൾക്ക് അവശ്യ സേവനങ്ങൾ നൽകുന്ന ലൈബ്രേറിയൻ ടെക്നീഷ്യൻമാർ, രജിസ്ട്രാർ ജീവനക്കാർ, ടെക്നോളജി സപ്പോർട്ട് സ്റ്റാഫ് തുടങ്ങിയവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
അതേസമയം, യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോളേജ് എംപ്ലോയർ കൗൺസിൽ അറിയിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സമയത്ത് യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് സ്ഥാപനങ്ങളെ തകർച്ചയിലേക്ക് നയിക്കുമെന്ന് കൗൺസിൽ സിഇഒ ഗ്രഹാം ലോയ്ഡ് പറഞ്ഞു. വേതനത്തിലും മറ്റ് ആനുകൂല്യങ്ങളിലും 145 മില്യൺ ഡോളറിന്റെ വർധനവ് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് കൗൺസിൽ മുന്നോട്ടുവെച്ചത്. എന്നാൽ, യൂണിയൻ ഇത് തള്ളി. പണിമുടക്ക് കാരണം കോളേജുകളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമെന്നും, അതിനാൽ തർക്കം പരിഹരിക്കാൻ മധ്യസ്ഥത വേണമെന്നും കൗൺസിൽ യൂണിയനോട് ആവശ്യപ്പെട്ടു.
പണിമുടക്ക് കോളേജ് ക്യാമ്പസുകളിലെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പല കോളേജുകളിലും അവശ്യ സേവനങ്ങൾ നിലച്ചു. ഇതിൽ ജോർജ് ബ്രൗൺ കോളേജിലെ 14 ഡേകെയർ സെന്ററുകളും ഉൾപ്പെടുന്നു. ഇതോടെ കുട്ടികളെ പരിപാലിക്കാൻ രക്ഷിതാക്കൾക്ക് മറ്റ് വഴികൾ തേടേണ്ടിവന്നു. എങ്കിലും പണിമുടക്കുന്ന ജീവനക്കാർക്ക് പിന്തുണ നൽകുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. വിദ്യാർത്ഥികളുടെ ഭാവിക്കും തൊഴിൽ സുരക്ഷയ്ക്കും വേണ്ടിയുള്ള ഈ സമരത്തിൽ യൂണിയന് പിന്തുണ പ്രഖ്യാപിച്ച് 55-ൽ അധികം സാമൂഹിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
More than 10,000 college staff go on strike in Ontario; education sector in crisis



