കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനം തന്റെ ചിത്രം ദുരുപയോഗം ചെയ്ത് വിദ്യാർത്ഥികളെ വഞ്ചിക്കുന്നതായി നടി ഗായത്രി അരുൺ. മുന്നൂറിലധികം വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയെടുത്ത് വഞ്ചിച്ച സ്ഥാപനം, തന്റെ അനുവാദമില്ലാതെയാണ് മാർക്കറ്റിംഗിനായി ചിത്രം ഉപയോഗിക്കുന്നതെന്ന് താരം വെളിപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിദ്യാഭ്യാസ തട്ടിപ്പിനെതിരെ താരം ശക്തമായ മുന്നറിയിപ്പ് നൽകിയത്. 2024 സെപ്റ്റംബർ മൂന്നിന് താൻ ഉദ്ഘാടനം ചെയ്ത സ്ഥാപനത്തിനെതിരെയാണ് ഇപ്പോൾ പരാതികൾ ഉയർന്നിരിക്കുന്നത്.
പണമടച്ച് പറ്റിക്കപ്പെട്ട നിരവധി വിദ്യാർത്ഥികൾ തനിക്ക് സ്ക്രീൻഷോട്ടുകൾ സഹിതം പരാതി അയക്കുന്നുണ്ടെന്ന് ഗായത്രി പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രം ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിയമപരമായി നോട്ടീസ് അയച്ചു കഴിഞ്ഞു. പി.ആർ. ഏജൻസികൾ വഴിയാണ് താൻ ഉദ്ഘാടനത്തിന് എത്തിയതെന്നും സ്ഥാപന ഉടമകളുമായി തനിക്ക് വ്യക്തിപരമായ യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി.
ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് അന്ന് ചടങ്ങിൽ പങ്കെടുത്തതെന്നും എന്നാൽ ഗൂഗിൾ റിവ്യൂകളിൽ പോലും നിരവധി കുട്ടികൾ തട്ടിപ്പിന് ഇരയായതായി കാണുന്നുണ്ടെന്നും ഇത് ഗൗരവകരമാണെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തിന്റെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പറ്റിക്കപ്പെട്ട വിദ്യാർത്ഥികൾ നിയമപരമായി മുന്നോട്ട് പോകണമെന്നും ഗായത്രി അരുൺ ആവശ്യപ്പെട്ടു.
തന്റെ മുഖം തട്ടിപ്പിനായി ഉപയോഗിച്ചതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഇനിയും ആരും വഞ്ചിക്കപ്പെടാതിരിക്കാനാണ് പ്രതികരണവുമായി എത്തിയതെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ കൊച്ചിയിലെ ഒരു രാഷ്ട്രീയ നേതാവിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും ഗായത്രി അറിയിച്ചു.
education-scam-actress-gayatri-arun-files-legal-action-
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



