അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള നഴ്‌സുമാർക്ക് ബ്രിട്ടീഷ് കൊളംബിയയിൽ (BC) രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതവും വേഗത്തിലുമാക്കി. കൂടുതൽ ആരോഗ്യരംഗത്തെ ജീവനക്കാരെ പ്രവിശ്യയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി ബന്ധപ്പെട്ട “അനിശ്ചിതത്വം” നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത് ബി.സി.ക്ക് കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുന്നതിനുള്ള ഒരു “അവസരമാണെന്ന്” പ്രീമിയർ ഡേവിഡ് എബി തിങ്കളാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
ബി.സി.യിലേക്ക് വരാൻ താല്പര്യമുള്ള അമേരിക്കൻ ആരോഗ്യപ്രവർത്തകരെ പ്രവിശ്യ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അവരുടെ വരുമാനത്തെക്കാൾ ഉപരിയായി, ആവശ്യമുള്ള രോഗികൾക്ക് പരിചരണം നൽകാൻ അവർക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമങ്ങൾ അനുസരിച്ച്, അമേരിക്കൻ നഴ്‌സുമാർക്ക് ഇനി ഒരു മൂന്നാം കക്ഷി വിലയിരുത്തൽ സ്ഥാപനത്തിന്റെ സഹായമില്ലാതെ നേരിട്ട് ബി.സി. കോളേജ് ഓഫ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സിൽ രജിസ്ട്രേഷനായി അപേക്ഷിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബന്ധപ്പെട്ട അധികൃതരുമായുള്ള സഹകരണം വഴി, അപേക്ഷിക്കുന്ന നഴ്‌സുമാരുടെ വിദ്യാഭ്യാസം, പരീക്ഷാ ഫലങ്ങൾ, തൊഴിൽ പരിചയം, മുൻ രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവയെല്ലാം ബി.സി. കോളേജിന് എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും.
ഇതിലൂടെ അമേരിക്കൻ നഴ്‌സുമാരുടെ രജിസ്ട്രേഷൻ നടപടികൾക്ക് എടുക്കുന്ന സമയം ഗണ്യമായി കുറയുകയും, മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ഇല്ലാതാവുകയും ചെയ്യും എന്ന് പ്രീമിയർ എബി വ്യക്തമാക്കി. ഈ വർഷം ഏപ്രിൽ മാസത്തിൽ യു.എസ്. നഴ്‌സുമാർക്കായുള്ള പുതിയ അപേക്ഷാ പ്രക്രിയ ആരംഭിച്ചതിന് ശേഷം, ഇതിനോടകം 177 പേർ ബി.സി.യിൽ ജോലി ചെയ്യാൻ അപേക്ഷിക്കുകയും 113 പേർക്ക് പ്രാക്ടീസ് ചെയ്യാനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു. യു.എസ്സിൽ പരിശീലനം നേടിയ നഴ്‌സുമാരുടെ അപേക്ഷകളിൽ 127 ശതമാനം വർദ്ധനവുണ്ടായതായും പ്രവിശ്യാ സർക്കാർ അറിയിച്ചു.
അതേസമയം, അമേരിക്കയിലെ നഴ്‌സുമാരുടെ ശമ്പളവുമായി ബി.സി.ക്ക് കിടപിടിക്കാൻ സാധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രീമിയർ എബി വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും, ബി.സിയിലെ ഡോക്ടർമാരുടെ ശമ്പളം യു.എസിലേതിന് “ഏറക്കുറെ തുല്യമാണെന്ന്” ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ സൂചിപ്പിച്ചു. ബി.സിയിലേക്ക് മാറാൻ കൂടുതൽ താല്പര്യമുള്ള വാഷിംഗ്ടൺ, ഒറിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലും കാലിഫോർണിയയിലെ പ്രധാന നഗരങ്ങളിലും അടുത്ത മാസം മുതൽ പ്രത്യേക പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചു.



