ലോകത്തിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്ന് റഷ്യയുടെ കിഴക്കൻ മേഖലയിൽ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം വടക്കൻ പസഫിക് മേഖലയിൽ സുനാമിക്ക് കാരണമാവുകയും അലാസ്ക, ഹവായ്, ന്യൂസിലൻഡ് വരെയുള്ള മറ്റ് തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജപ്പാനിലെ ഹൊക്കൈഡോയുടെ തെക്കൻ തീരത്തുള്ള ടോകാച്ചിയിൽ 40 സെന്റീമീറ്റർ (1.3 അടി) ഉയരമുള്ള സുനാമി തരംഗങ്ങൾ കണ്ടെത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. റഷ്യയുടെ കംചത്ക പെനിൻസുലയിലെ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ചതിനാൽ ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രാദേശിക ഗവർണർ വലേരി ലിമറെൻകോയുടെ റിപ്പോർട്ട് അനുസരിച്ച്, റഷ്യയിലെ കുറിൽ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവേറോ-കുറിലിസ്കിൽ ആദ്യ സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. പ്രദേശവാസികൾ സുരക്ഷിതരാണെന്നും ഉയർന്ന സ്ഥലങ്ങളിൽ തങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ഹവായിയൻ ദ്വീപുകളിലെയും തീരപ്രദേശങ്ങളിലും ഭൂകമ്പവും വലിയ സുനാമി തരംഗങ്ങൾ കാരണം നാശനഷ്ടങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ജീവനും സ്വത്തും സംരക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഈ ഭൂകമ്പം 2011 മാർച്ചിൽ ജപ്പാനിലുണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ലോകത്ത് രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്. അന്ന് വലിയ സുനാമിക്ക് കാരണമാവുകയും ഒരു ആണവോർജ്ജ നിലയത്തിൽ ഉരുകലുണ്ടാക്കുകയും ചെയ്തിരുന്നു.
ഈ സുനാമി മുന്നറിയിപ്പ് ജപ്പാനിലെ ഗതാഗതത്തെയും വളരെ അതികം ബാധിച്ചിട്ടുണ്ട്. ഹൊക്കൈഡോയെയും ഹോൻഷു ദ്വീപിൻ്റെ വടക്കൻ അറ്റത്തുള്ള അമോറിയെയും ബന്ധിപ്പിക്കുന്ന ഫെറികളും ടോക്കിയോയെയും സമീപ ദ്വീപുകളെയും ബന്ധിപ്പിക്കുന്ന ഫെറികളും താൽക്കാലികമായി നിർത്തിവെച്ചു.
സെൻഡായി വിമാനത്താവളത്തിലെ റൺവേയും താൽക്കാലികമായി അടച്ചിട്ടു. ജപ്പാനിലെ ആണവോർജ്ജ നിലയങ്ങളിൽ അസ്വാഭാവികതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുകുഷിമ ഡൈചി ആണവോർജ്ജ നിലയം പ്രവർത്തിപ്പിക്കുന്ന ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി ഹോൾഡിംഗ്സ്, ഏകദേശം 4,000 തൊഴിലാളികൾ ഉയർന്ന സ്ഥലങ്ങളിൽ അഭയം തേടിയിട്ടുണ്ടെന്നും പ്ലാൻ്റിൻ്റെ സുരക്ഷ ഉറപ്പാക്കാൻ വിദൂരമായി നിരീക്ഷണം നടത്തുകയാണെന്നും അറിയിച്ചു.
ഫിലിപ്പൈൻ അധികാരികളും ന്യൂസിലൻഡ് അധികാരികളും തങ്ങളുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കടൽത്തീരങ്ങളിൽ നിന്നും നദികളിൽ നിന്നും അകന്നുനിൽക്കണമെന്ന് അവർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കംചത്ക പെനിൻസുലയിൽ 1952-ന് ശേഷം ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. ഒരു മാസത്തോളം തുടരാൻ സാധ്യതയുള്ള തുടർചലനങ്ങളെക്കുറിച്ചും പ്രാദേശിക ജിയോഫിസിക്കൽ സർവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



