ജിനാൻ: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മുറിഞ്ഞുപോയ ചെവി, യുവതിയുടെ കാലിൽ തുന്നിച്ചേർത്ത് ചൈനീസ് ഡോക്ടർമാർ. അഞ്ച് മാസത്തോളം കാലിൽ വളർത്തിയ ശേഷമാണ് ചെവി വീണ്ടും തലയിൽ തുന്നിച്ചേർത്തത്. ചൈനയിലെ ജിനാനിലുള്ള ഷാൻഡോങ് പ്രൊവിൻഷ്യൽ ആശുപത്രിയിലെ ഡോക്ടർമാരാണ് ലോകത്തെ ആദ്യത്തെ അപൂർവ്വ ശസ്ത്രക്രിയയ്ക്ക് പിന്നിൽ.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ജിനാനിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സൺ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റത്. യന്ത്രങ്ങൾക്കിടയിൽപ്പെട്ട യുവതിയുടെ തലയോട്ടിയുടെ ഒരു ഭാഗവും ചെവിയും പൂർണ്ണമായി വേർപെട്ടുപോയിരുന്നു. മുഖത്തും കഴുത്തിലും മാരകമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് മൈക്രോസർജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ക്യു ഷെൻക്യാങ് അറിയിച്ചു.
യുവതിയുടെ തലയോട്ടിയിലെ രക്തക്കുഴലുകൾക്കും കലകൾക്കും വലിയ തോതിൽ നാശം സംഭവിച്ചതിനാൽ ഉടൻ തന്നെ ചെവി അവിടെ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. എന്നാൽ മുറിഞ്ഞുപോയ ചെവി നശിച്ചുപോകാതെ ജീവനോടെ നിലനിർത്തേണ്ടത് അനിവാര്യമായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ ചർച്ചകൾക്കൊടുവിലാണ് ചെവി താൽക്കാലികമായി യുവതിയുടെ കാലിൽ തുന്നിച്ചേർക്കാൻ തീരുമാനിച്ചത്.
കാലിലെ രക്തക്കുഴലുകൾ ചെവിയുടേതിന് സമാനമായതും രക്തപ്രവാഹം ഉറപ്പാക്കാൻ അനുയോജ്യമായതുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. പത്ത് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ചെവി കാലിൽ ഘടിപ്പിച്ചത്. 0.2 മില്ലിമീറ്റർ മാത്രം വ്യാസമുള്ള സൂക്ഷ്മമായ രക്തക്കുഴലുകൾ പരസ്പരം ബന്ധിപ്പിക്കുക എന്നതായിരുന്നു ഡോക്ടർമാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
അഞ്ച് മാസത്തോളം കാലിൽ സുരക്ഷിതമായിരുന്ന ചെവി, ഒക്ടോബർ മാസത്തിൽ നടന്ന രണ്ടാമത്തെ ശസ്ത്രക്രിയയിലൂടെയാണ് യഥാസ്ഥാനത്തേക്ക് മാറ്റിയത്. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ചെവി തലയിൽ വിജയകരമായി ഉറപ്പിച്ചു. ഇതിനിടെ വയറ്റിൽ നിന്നുള്ള ചർമ്മം ഉപയോഗിച്ച് യുവതിയുടെ തകർന്നുപോയ തലയോട്ടി പുനർനിർമ്മിക്കുകയും ചെയ്തിരുന്നു.
നിലവിൽ ആരോഗ്യനില വീണ്ടെടുത്ത യുവതി ആശുപത്രി വിട്ടു. മുഖത്തെ പേശികളുടെ പ്രവർത്തനവും കേൾവി സംബന്ധമായ ഘടനകളും തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പുരികം പുനഃസ്ഥാപിക്കുന്നതിനും കാലിലെ പാടുകൾ മാറ്റുന്നതിനുമായി ചെറിയ ശസ്ത്രക്രിയകൾ കൂടി ഇനി വേണ്ടിവരും. വൈദ്യശാസ്ത്ര രംഗത്തെ വിപ്ലവകരമായ മുന്നേറ്റമായാണ് ഈ ശസ്ത്രക്രിയയെ വിദഗ്ധർ വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Chinese doctors' experiment stuns medical community by sewing ear severed in accident to foot



