കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന തുറമുഖങ്ങളെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. ഷുവൈഖ്, മുബാറക് അൽ-കബീർ എന്നീ തുറമുഖങ്ങൾക്ക് നേരെയാണ് ശത്രു ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. സംഭവത്തെത്തുടർന്ന് രാജ്യത്തെ അടിയന്തര പ്രതികരണ സംവിധാനങ്ങൾ ഉടൻ സജീവമാക്കുകയും വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനത്തോടെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ഷുവൈഖ് തുറമുഖത്ത് പുലർച്ചെയുണ്ടായ ആക്രമണത്തിൽ വസ്തുവകകൾക്ക് നാശമുണ്ടായതായി കുവൈത്ത് പോർട്സ് അതോറിറ്റി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് മുബാറക് അൽ-കബീർ തുറമുഖത്തിന് നേരെയും ആക്രമണമുണ്ടായത്. ഡ്രോണുകളും ലോയിറ്ററിംഗ് മ്യൂനിഷനുകളും (Loitering munitions) ഉപയോഗിച്ചുള്ള ഇരട്ട ആക്രമണമാണ് ഇവിടെ നടന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയം വ്യക്തമാക്കി.
രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വഹീബ് വിവിധ ഭാഗങ്ങളിലെ സുരക്ഷാ ചെക്ക്പോസ്റ്റുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ ഡയറക്ടറേറ്റ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ-മുനിഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന സേനയുടെ പ്രവർത്തനരീതിയും സുരക്ഷാ പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനായി കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. രാജ്യസുരക്ഷ നിലനിർത്തുന്നതിൽ ചെക്ക്പോസ്റ്റുകൾക്ക് നിർണ്ണായക പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Drone attack in Kuwait; Enemy moves towards major ports
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



