കുവൈത്ത് സിറ്റി/ദുബായ്: കുവൈത്തിന്റെ വ്യോമപരിധി ലക്ഷ്യമാക്കി എത്തിയ ഏഴ് ഡ്രോണുകളെ സായുധസേന വിജയകരമായി പ്രതിരോധിച്ചു. ശനിയാഴ്ച പുലർച്ചെ രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിലൂടെ അതിക്രമിച്ചു കയറാൻ ശ്രമിച്ച ഡ്രോണുകളെയാണ് വ്യോമ പ്രതിരോധ സംവിധാനം തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുലസീസ് അൽ-ഒതൈബി അറിയിച്ചു. പ്രതിരോധ നടപടിക്കിടെ ഉണ്ടായ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ചിലയിടങ്ങളിൽ ചെറിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന ഉഗ്രസ്ഫോടന ശബ്ദങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സൈന്യം അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ തകർക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണിതെന്ന് അധികൃതർ വിശദീകരിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും ഔദ്യോഗികമായി ലഭിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ സ്റ്റാഫ് ആവശ്യപ്പെട്ടു.
അതേസമയം, ദുബായിൽ വ്യോമാക്രമണ പ്രതിരോധ നടപടികൾക്കിടെയുണ്ടായ അവശിഷ്ടങ്ങൾ വീണ് ഒരു ഏഷ്യൻ പ്രവാസി മരിച്ചു. അൽ ബർഷയിൽ കാർ ഓടിച്ചു കൊണ്ടിരിക്കെയാണ് പാകിസ്താൻ സ്വദേശിയായ ഡ്രൈവർക്ക് മേൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതോടെ ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട് യുഎഇയിൽ റിപ്പോർട്ട് ചെയ്ത മരണം നാലായി ഉയർന്നു. ദുബായ് മറീനയിലെ ഒരു ടവറിന്റെ മുൻഭാഗത്തും അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മേഖലയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ കനത്ത ജാഗ്രതയിലാണ്. സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് അരാംകോ തങ്ങളുടെ എണ്ണക്കപ്പലുകൾ സുരക്ഷിത തുറമുഖങ്ങളിലേക്ക് തിരിച്ചുവിട്ടു. മിഡിൽ ഈസ്റ്റിലെ വ്യോമയാന ഗതാഗതത്തെയും എണ്ണ വിപണിയെയും ഈ സാഹചര്യം ബാധിച്ചിട്ടുണ്ട്. കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Don’t be afraid of explosions; Kuwaiti army says it has shot down seven drones



