റഷ്യ-യുക്രെയ്ൻ യുദ്ധം നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ, യുക്രെയ്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അനുകൂലമായി പ്രതികരിക്കാത്തതിൽ ട്രംപ് അതൃപ്തനാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുക്രെയ്ന് പ്രതിരോധ സഹായം നൽകാനുള്ള പുതിയ നീക്കം.
“ഞങ്ങൾ പാട്രിയറ്റ് അയച്ചുകൊടുക്കും, അതിപ്പോൾ അവർക്ക് അത്യാവശ്യമാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പുടിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. “പുടിൻ ആളുകളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം വളരെ സുന്ദരമായി സംസാരിക്കും എന്നിട്ട് എല്ലാ വൈകുന്നേരവും ബോംബിടും. അവിടെ ചെറിയ പ്രശ്നമുണ്ട്. അതെനിക്ക് ഇഷ്ടമല്ല,” ട്രംപ് കൂട്ടിച്ചേർത്തു.
എത്ര പാട്രിയറ്റ് സംവിധാനങ്ങളാണ് യുക്രെയ്ന് കൈമാറുക എന്നതിനെക്കുറിച്ച് ട്രംപ് വ്യക്തമായ സൂചന നൽകിയിട്ടില്ല. “അവർക്ക് കുറച്ചെണ്ണം വേണം, അവർക്ക് സംരക്ഷണം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. യുക്രെയ്ന് ആയുധങ്ങൾ കൈമാറുന്നതിനായി യൂറോപ്പിലെ നാറ്റോ സഖ്യ രാജ്യങ്ങൾക്ക് ആയുധം വിൽക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ടെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂത്തുമായി ട്രംപ് ഈ ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുക്രെയ്നുള്ള ആയുധ സഹായവുമായി ബന്ധപ്പെട്ട പദ്ധതികൾ ഈ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ, വെടിനിർത്തൽ കരാർ പാലിക്കാത്തതിന് ഡൊണാൾഡ് ട്രംപ് വ്‌ളാഡിമിർ പുടിനോടുള്ള അതൃപ്തി തുറന്നുപറഞ്ഞു. “പുടിൻ നല്ലയാളാണ്, പക്ഷേ ഇത് അർത്ഥശൂന്യമായി,” ട്രംപ് പറഞ്ഞു.
നേരത്തെ, യുക്രെയ്നുള്ള പിന്തുണയുടെ കാര്യത്തിൽ ട്രംപിന് സംശയങ്ങളുണ്ടായിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി സമാധാനത്തിന് തടസ്സമാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ബൈഡൻ ഭരണകൂടം യുക്രെയ്ന് ആയുധങ്ങൾ നൽകിയിരുന്നെങ്കിലും, ട്രംപ് പുതിയ സഹായം നിഷേധിച്ചു.
എന്നാൽ, യുക്രെയ്നും റഷ്യയും തമ്മിലുള്ള വെടിനിർത്തൽ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, യുക്രെയ്ന് വീണ്ടും ആയുധ സഹായം നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. ഈ പുതിയ തീരുമാനങ്ങൾ യുക്രെയ്ൻ യുദ്ധത്തെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.



