വിമാനയാത്രയ്ക്കിടെ അച്ചടക്കരഹിതമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ DGCA പുതിയ നിയമഭേദഗതികൾ ശുപാർശ ചെയ്തു. വിമാനത്തിനുള്ളിൽ മോശമായി പെരുമാറുന്നവർക്ക് കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് രണ്ട് വർഷം മുതൽ പരിധിയില്ലാത്ത കാലം വരെ യാത്രാവിലക്ക് ഏർപ്പെടുത്താനാണ് പുതിയ നിർദ്ദേശം. വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ‘സീറോ ടോളറൻസ് പോളിസി’ നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ശുപാർശ പ്രകാരം, സ്വതന്ത്ര സമിതിയുടെ പരിഗണനയ്ക്ക് വിടാതെ തന്നെ ചില പ്രത്യേക സാഹചര്യങ്ങളിൽ യാത്രക്കാർക്ക് 30 ദിവസത്തെ വിലക്ക് ഏർപ്പെടുത്താൻ എയർലൈനുകൾക്ക് നേരിട്ട് അധികാരം ലഭിക്കും. വിമാനത്തിനുള്ളിലെ പുകവലി, മദ്യപാനം, എമർജൻസി എക്സിറ്റുകളുടെ ദുരുപയോഗം, ജീവൻരക്ഷാ ഉപകരണങ്ങൾ അനധികൃതമായി കൈകാര്യം ചെയ്യൽ എന്നിവയ്ക്കാണ് ഇത്തരത്തിൽ പെട്ടെന്നുള്ള നടപടി സ്വീകരിക്കുക. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ഓരോ എയർലൈനും കൃത്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) രൂപീകരിക്കണമെന്നും DGCA നിർദ്ദേശിച്ചു.
കുറ്റകൃത്യങ്ങളെ നാല് തലങ്ങളിലായാണ് പുതിയ ഭേദഗതിയിൽ തരംതിരിച്ചിരിക്കുന്നത്.
ലെവൽ 1
വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിനോ അശ്ലീല ആംഗ്യങ്ങൾക്കോ മൂന്ന് മാസം വരെ വിലക്ക് ലഭിക്കും.
ലെവൽ 2
ശാരീരിക ഉപദ്രവം, അനുചിതമായ സ്പർശനം, ലൈംഗികാതിക്രമം എന്നിവയ്ക്ക് ആറ് മാസം വരെയാണ് ശിക്ഷ.
ലെവൽ 3
ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അക്രമങ്ങൾക്കും വിമാന സംവിധാനങ്ങൾ നശിപ്പിക്കുന്നതിനും കുറഞ്ഞത് രണ്ട് വർഷം മുതൽ പരിധിയില്ലാത്ത കാലം വരെ വിലക്ക് നേരിടേണ്ടി വരും.
ലെവൽ 4
കോക്പിറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നവർക്കും സമാനമായ കടുത്ത ശിക്ഷ ലഭിക്കും.
യാത്രാവിലക്ക് സംബന്ധിച്ച തീരുമാനമെടുക്കാൻ മറ്റൊരു എയർലൈനിലെ പ്രതിനിധി കൂടി ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയെ നിയോഗിക്കും. ഈ സമിതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ 45 ദിവസം വരെ യാത്രക്കാരനെ വിലക്കാൻ എയർലൈനുകൾക്ക് നിലവിലുള്ള അധികാരം പുതിയ ഭേദഗതിയിലും തുടരും. കൂടാതെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്ന വ്യക്തികളെയും വിമാനയാത്രയിൽ നിന്ന് സ്ഥിരമായി വിലക്കാൻ വ്യവസ്ഥയുണ്ട്.
നിർദ്ദിഷ്ട നിയമ ഭേദഗതികളിൽ പൊതുജനങ്ങൾക്കും വിവിധ മേഖലയിലുള്ളവർക്കും മാർച്ച് 16 വരെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. വിമാനജീവനക്കാർ ക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ അധികൃതർ തീരുമാനിച്ചത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ വിമാനയാത്രകൾ കൂടുതൽ സുരക്ഷിതമാകുമെന്നാണ് വ്യോമയാന മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
DGCA takes strict action against those who misbehave during flights, banning them for up to two years



