ആൽബെർട്ട പ്രവിശ്യയിൽ വാടക നിരക്കുകൾ കുറഞ്ഞെങ്കിലും വിദ്യാർത്ഥികൾക്ക് ഇത് ആശ്വാസം നൽകുന്നില്ല. വിദ്യാഭ്യാസ ചെലവുകൾക്ക് പുറമെ ഉയർന്ന വാടക താങ്ങാനാവാതെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. കാനഡയിൽ വാടകക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ലഭിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ലേത്ത്ബ്രിഡ്ജ്. എന്നാൽ ഇവിടെയും വിദ്യാർത്ഥികൾക്ക് ഭീഷണിയായി ഉയർന്ന വാടക നിരക്കുകൾ തുടരുകയാണ്.
നിലവിൽ ലേത്ത്ബ്രിഡ്ജിൽ ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന് പ്രതിമാസം $1,336 ആണ് വാടക. കാനഡയിലെ ശരാശരി വാടകയായ $1,800-നേക്കാൾ കുറവാണിത്. എന്നാൽ രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റുകളുടെ വാടകയിൽ 6.3 ശതമാനം വർധനവുണ്ടായിട്ടുണ്ട്. പ്രതിമാസം $1,621 ആണ് ഇതിന് വരുന്ന ചെലവ്. വരുന്ന അധ്യായന വർഷം ലേത്ത്ബ്രിഡ്ജിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് ഈ ഉയർന്ന വാടക ഒരു വലിയ ബാധ്യതയാകും.
ഒന്നിലധികം ജോലികൾ ചെയ്താൽ പോലും വാടക കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ എന്ന് യൂണിവേഴ്സിറ്റി ഓഫ് ലേത്ത്ബ്രിഡ്ജ് സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡന്റ് ബ്രാഡ്ലി പൈക്ക് പറയുന്നു. വാടക താങ്ങാനാവാത്തതിനാൽ പല വിദ്യാർത്ഥികളുടെയും അക്കാദമിക് പ്രകടനത്തിൽ വലിയ തിരിച്ചടികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഓഫ് ലേത്ത്ബ്രിഡ്ജ് സ്റ്റുഡന്റ്സ് യൂണിയൻ എമർജൻസി ബർസറികൾ ലഭ്യമാക്കുന്നുണ്ടെങ്കിലും, വാടക സബ്സിഡി പോലുള്ള പ്രത്യേക സഹായങ്ങൾ നിലവിലില്ല. വാടക കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, ഭൂരിഭാഗം വിദ്യാർത്ഥികളും അവരുടെ താമസസൗകര്യം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു.
വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള അപ്പാർട്ട്മെന്റുകളുടെ നിർമാണം ജൂൺ-ജൂലൈ മാസങ്ങളിലാണ് പൂർത്തിയാവാറുള്ളത്. ഇത് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ആൽബെർട്ടയിൽ ശരാശരി വാടക 4.4% കുറഞ്ഞ് $1,738 ആയിട്ടുണ്ട്. എന്നിരുന്നാലും, വിദ്യാർത്ഥികൾക്ക് ഈ കുറവ് കാര്യമായ ആശ്വാസം നൽകുന്നില്ല.



