സസ്കച്ചവാൻ: കാനഡയെ നടുക്കിയ ഹംബോൾട്ട് ബ്രോങ്കോസ് ബസ് അപകടത്തിന് കാരണക്കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ ജസ്കിരത് സിംഗ് സിദ്ധുവിനെ നാടുകടത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. സിദ്ധുവിന് കാനഡയിൽ തുടരാൻ അനുമതി തേടിക്കൊണ്ട് സമർപ്പിച്ച ഹർജികളിലൊന്ന് ഇമിഗ്രേഷൻ വിഭാഗം തള്ളിയതോടെയാണ് നാടുകടത്തൽ ഉറപ്പായത്.
കാനഡയിൽ തുടരാനായി സിദ്ധു സമർപ്പിച്ച ‘പ്രീ-റിമൂവൽ റിസ്ക് അസസ്മെന്റ്’ (PRRA) അപേക്ഷ അധികൃതർ നിരസിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ മൈക്കൽ ഗ്രീൻ അറിയിച്ചു. ഇതോടെ സിദ്ധുവിനെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) നിയമപരമായ അധികാരം ലഭിച്ചിരിക്കുകയാണ്. അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയായേക്കും.
2018 ഏപ്രിലിലാണ് സസ്കാച്ചവാനിൽ വെച്ച് സിദ്ധു ഓടിച്ചിരുന്ന ട്രക്ക് ജൂനിയർ ഹോക്കി ടീം സഞ്ചരിച്ചിരുന്ന ബസിലിടിച്ചത്. അപകടത്തിൽ 16 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടസമയത്ത് ഡ്രൈവിംഗിൽ തുടക്കക്കാരനായിരുന്ന സിദ്ധു സ്റ്റോപ്പ് സൈൻ ശ്രദ്ധിക്കാതെ ട്രക്ക് ഓടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഈ കേസിൽ എട്ടു വർഷത്തെ തടവുശിക്ഷ ലഭിച്ച സിദ്ധുവിന് 2023-ൽ പരോൾ അനുവദിച്ചിരുന്നു.
സിദ്ധുവിന്റെ കുടുംബവും രണ്ട് കുട്ടികളും കാനഡയിലാണുള്ളത്. അതിലൊരാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. കുടുംബത്തെ വേർപിരിക്കരുതെന്നും മാനുഷിക പരിഗണന നൽകി സ്ഥിരതാമസത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിദ്ധുവിന്റെ അഭിഭാഷകൻ വീണ്ടും അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്. താൻ ചെയ്ത തെറ്റിന് സിദ്ധു ഇപ്പോഴും സ്വയം പശ്ചാത്തപിക്കുകയാണെന്നും കൗൺസിലിംഗിന് വിധേയനാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Deportation closer for driver in Humboldt Broncos bus crash



