വാഷിംഗ്ടൺ : യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന കുടിയേറ്റക്കാരുടെ മരണസംഖ്യയിൽ വൻ വർധനവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2026-ന്റെ ആദ്യ 10 ദിവസത്തിനുള്ളിൽ മാത്രം നാല് പേർ കസ്റ്റഡിയിൽ മരിച്ചതായി ഏജൻസി പുറത്തുവിട്ട വാർത്താക്കുറിപ്പുകൾ അറിയിച്ചു. ജനുവരി 9 നും 10 നും ഇടയിലാണ് ഇതിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ഹോണ്ടുറാസ്, ക്യൂബ, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള 42-നും 68-നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് മരിച്ചത്.
രണ്ട് മരണങ്ങൾ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മറ്റ് രണ്ട് കേസുകളിൽ മരണകാരണം വ്യക്തമല്ല. ഇതിൽ ഒരു മരണം മാത്രമാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. മിനിയാപൊളിസിൽ പ്രതിഷേധക്കാരിയായ റെനീ നിക്കോൾ ഗുഡ് വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ ഐസിന്റെ പ്രവർത്തനരീതികൾ കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് തടങ്കൽ കേന്ദ്രങ്ങളിലെ മരണങ്ങളും ചർച്ചയാകുന്നത്.
2025-ൽ ഐസ് തടങ്കലിൽ മരിച്ചത് 30 പേരാണ്. ഏജൻസി രൂപീകൃതമായ 2004-ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ബൈഡൻ ഭരണകൂടത്തിന്റെ നാല് വർഷത്തെ (2021-2025) ആകെ മരണസംഖ്യ 26 ആയിരുന്നു. ഇതിനെക്കാൾ കൂടുതലാണ് കഴിഞ്ഞ ഒരു വർഷം മാത്രം റിപ്പോർട്ട് ചെയ്ത മരണം എന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
തടങ്കൽ കേന്ദ്രങ്ങളിൽ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി. ഐസ് കസ്റ്റഡിയിലെ 95 ശതമാനം മരണങ്ങളും ശരിയായ പരിചരണത്തിലൂടെ ഒഴിവാക്കാവുന്നതായിരുന്നുവെന്ന് 2024-ലെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ റിപ്പോർട്ട് വിലയിരുത്തിയിരുന്നു. ചികിത്സയിലെ വീഴ്ചകളും കാലതാമസവുമാണ് മരണങ്ങൾക്ക് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഈ വിഷയത്തിൽ ഐസ് പ്രതികരിക്കാൻ തയ്യാറായില്ലെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Death toll in US ICE detention centers rises; Four deaths in early 2026, reports say!



