കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിനി തന്യ ത്യാഗി ജൂൺ 17, 2025-ന് മരണപ്പെട്ടതായി വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാൽഗറി സർവകലാശാലയിൽ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്യുന്ന തന്യയുടെ പെട്ടെന്നുള്ള മരണത്തിൽ കോൺസുലേറ്റ് ദുഃഖം പ്രകടിപ്പിക്കുകയും ഉന്നത അധികാരികളുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും അറിയിച്ചു.
“കാൽഗറി സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥിനി തന്യ ത്യാഗിയുടെ മരണത്തിൽ ഞങ്ങൾ ദുഃഖിതരാണ്. കോൺസുലേറ്റ് അധികാരികളുമായി ബന്ധപ്പെട്ടിരിക്കുകയും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യും. മരണപ്പെട്ടവരുടെ കുടുംബത്തിനും സുഹൃത്തുക്കളോടും ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനവും പ്രാർത്ഥനകളും,” എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
തന്യ ത്യാഗിക്ക് ശക്തമായ അക്കാദമിക് പശ്ചാത്തലമുണ്ടായിരുന്നു. ജയ്പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്ന് ബാച്ചിലർ ഓഫ് ടെക്നോളജി പൂർത്തിയാക്കിയ അവർ, ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് ഡൽഹിയിലെ മെട്രോ മാർട്ട് സ്റ്റോറിൽ റീട്ടെയിൽ സെയിൽസ് മാനേജരായും ഉത്തരാഖണ്ഡിലെ സിപ്പി എഡിബിൾ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ ക്വാളിറ്റി അഷ്വറൻസ് ഇന്റേണായും ജാസ്പർ കോളിൻ റിസർച്ചിൽ മാർക്കറ്റ് റിസർച്ച് അസോസിയേറ്റായും ജോലി ചെയ്തിരുന്നു. 2019 ൽ രാജസ്ഥാനിലെ എൻവയറോ ലാബിൽ ക്വാളിറ്റി കൺട്രോൾ ഇന്റേണായും 2018 ൽ ഗുരുഗ്രാമിലെ ഡിപി ജിന്ദാൽ ഗ്രൂപ്പിൽ ബിസിനസ് ഡെവലപ്മെന്റ് ഇന്റേണായും സേവനം അനുഷ്ഠിച്ചിരുന്നു.
മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ അഭിഭാഷക ഇഷു ത്യാഗി പങ്കുവച്ച പോസ്റ്റിൽ ഡൽഹി സ്വദേശിയായ തന്യയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പറയപ്പെടുന്നു. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചെങ്കിലും ഔപചാരിക മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
തന്യയുടെ മരണം കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥി മരണങ്ങളുടെ വർധിച്ചുവരുന്ന പട്ടികയിൽ ആശങ്ക സൃഷിക്കുകയാണ്. രണ്ട് മാസം മുമ്പ് 21 വയസ്സുള്ള വൻശിക സൈനി ഒട്ടാവയിൽ നിഗൂഢമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ മറ്റൊരു വിദ്യാർത്ഥിനി ഹർസിംരത് രണ്ധാവയും കാനഡയിൽ കൊലപ്പെട്ടിരുന്നു. ഈ ആവർത്തിച്ചുള്ള ദുരന്തങ്ങൾ വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച ആശങ്കകൾ തീവ്രമാക്കിയിട്ടുണ്ട്



