ഓൺലൈൻ ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട യുവതി തന്റെ രണ്ടുവയസ്സുകാരിയായ മകളെയും കൊണ്ട് റഷ്യയിലേക്ക് കടന്നുവെന്ന് ആരോപിച്ച് ഒന്റാറിയോ സ്വദേശിയായ മാർക്ക് വിറ്റേക്കർ രംഗത്ത്. 2023-ൽ ജനിച്ച കുഞ്ഞിനെയും കൊണ്ട് റഷ്യയിലേക്ക് പോയ യുവതി തിരികെ വരാൻ കൂട്ടാക്കാതെ കുഞ്ഞിനെ അവിടെ തടഞ്ഞുവച്ചിരിക്കുകയാണെന്നും, കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി സർക്കാർ സഹായം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. 51-കാരനായ മാർക്ക് വിറ്റേക്കർ 40-കാരിയായ ടെഗ്മിന അഗാഡ്ഷാൻയനെ പരിചയപ്പെടുന്നത് cupid.com എന്ന ഡേറ്റിംഗ് സൈറ്റിലൂടെയാണ്.
പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. തങ്ങളുടെ കുഞ്ഞ് ജനിച്ച ശേഷം ടെഗ്മിന കാനഡയിലേക്ക് താമസം മാറും എന്ന് വിറ്റേക്കർ വിശ്വസിച്ചു. എന്നാൽ ഒരു വർഷത്തിന് ശേഷം ടെഗ്മിനയ്ക്ക് സ്വന്തം നാടായ റഷ്യയിലേക്ക് പോകണമെന്ന് തോന്നിയെന്നും കുടുംബത്തെ സന്ദർശിക്കാനായി റഷ്യയിലേക്ക് പോവുകയാണെന്നും വിറ്റേക്കറെ അറിയിച്ചു.
റഷ്യയിലെത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ ടെഗ്മിന വിറ്റേക്കറുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് അറിയിച്ചു. അതിനുശേഷം മാർക്ക് വിറ്റേക്കർ പലതവണ റഷ്യയിൽ പോയെങ്കിലും മകളെ ഒരു തവണ മാത്രമാണ് കാണാൻ സാധിച്ചത്. “ഇതൊരു തടവറയാണ്, അവൾക്ക് മകൾ ഒരു തടവുകാരിയെപ്പോലെയാണ്. കുട്ടിയുടെ സംരക്ഷണവും കുട്ടിക്കുള്ള ചെലവിനും വേണ്ടിയുള്ള പണം തട്ടിയെടുക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല, ഇത് തെറ്റാണ്, ഇതൊരു കുറ്റകൃത്യമാണ്”, വിറ്റേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
താൻ സ്നേഹിച്ച, ഓൺലൈനിൽ കണ്ടുമുട്ടി ഒരുമിച്ചു ജീവിച്ച ഒരു സ്ത്രീ വഞ്ചിക്കുമെന്ന് വിറ്റേക്കർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ടെഗ്മിന ആശയവിനിമയം നിർത്തിയെന്നും, ഫോൺ വിളിച്ചാൽ എടുക്കാതെയായി, മെസ്സേജുകൾക്ക് മറുപടി നൽകാതെയായി എന്നും വിറ്റേക്കർ പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അവൾ റഷ്യയിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് താൻ മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒരു വർഷത്തിന് ശേഷം ടെഗ്മിനയ്ക്കെതിരെ ഒന്റാറിയോ-വ്യാപക വാറണ്ട് പുറപ്പെടുവിച്ചതായി സൗത്ത് സിംകോ പോലീസ് അറിയിച്ചു.
ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം റഷ്യൻ കോടതിയിൽ നിന്ന് ടെഗ്മിനയ്ക്ക് കുട്ടിയുടെ സംരക്ഷണച്ചിലവിനായി 25% തുക വിറ്റേക്കർ നൽകണമെന്ന് ഉത്തരവ് ലഭിച്ചുവെന്നും വിറ്റേക്കർ പറയുന്നു. തന്റെ മകളെ തട്ടിക്കൊണ്ടുപോയതിന് കാരണം, സ്വന്തം ഇഷ്ടപ്രകാരം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനും അതുവഴി പണം സമ്പാദിക്കുന്നതിനും വേണ്ടിയാണ്, വിറ്റേക്കർ പറഞ്ഞു. മാർച്ച് മാസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം കണിശമായ ഉപാധികളോടെ മകളെ കാണാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനായി കനേഡിയൻ കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചിട്ടും യാതൊരു മാറ്റവുമുണ്ടായില്ലെന്നും വിറ്റേക്കർ പറഞ്ഞു. താൻ റഷ്യയിൽ ഏഴ് തവണ പോയെന്നും 300,000 ഡോളറിലധികം ഇതിനായി ചിലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഒരു കുറ്റകൃത്യമായി കണക്കാക്കുന്നില്ലെന്നും, കോടതികൾക്ക് അമ്മമാരോടാണ് കൂടുതൽ താല്പര്യമെന്നും റഷ്യയിലെ അഭിഭാഷകർ തന്നോട് പറഞ്ഞതായി വിറ്റേക്കർ വെളിപ്പെടുത്തി.
തന്റെ കുടുംബത്തെ തിരികെ ലഭിക്കാൻ റഷ്യൻ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ സഹായം അഭ്യർത്ഥിക്കുകയാണെന്ന് വിറ്റേക്കർ പറഞ്ഞു.
ടെഗ്മിനയുടെ സഹോദരനെയും കുടുംബത്തെയും തന്റെ മകളെ തന്നിൽ നിന്ന് അകറ്റിനിർത്തുന്നതിന് വിറ്റേക്കർ കുറ്റപ്പെടുത്തി. “നിങ്ങൾ ചെയ്യുന്നത് തെറ്റാണ്, അതൊരു കുറ്റകൃത്യമാണ്. നിങ്ങളൊരു ക്രിമിനലാണ് എന്ന് ഞാൻ കരുതുന്നില്ല, പക്ഷെ ഇപ്പോൾ നിങ്ങൾ ഒരു ക്രിമിനലിനെ പോലെയാണ് പെരുമാറുന്നത്,” അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. അടുത്ത ആഴ്ച വിചാരണയ്ക്കായി താൻ റഷ്യയിലേക്ക് പോകുമെന്നും മകളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിറ്റേക്കർ പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



