ടൊറന്റോയിൽ ‘അപകടകരമായ’ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉച്ചയോടെ ഗ്രേറ്റർ ടൊറന്റോ ഏരിയയെ (GTA) ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ബാധിക്കുമെന്നും ചൊവ്വാഴ്ച രാത്രി വരെ ഇത് തുടരുമെന്നും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. രാവിലെ 5:43-ഓടെ പുറത്തുവിട്ട അലേർട്ട് അനുസരിച്ച്, താപനില 30∘C മുതൽ 36∘C വരെയാകാനും ഹ്യുമിഡെക്സ് മൂല്യം 40 നും 45 നും ഇടയിൽ എത്താനും സാധ്യതയുണ്ട്.
രാത്രികാലങ്ങളിൽ 21∘C മുതൽ 25∘C വരെ താപനില കുറയാമെങ്കിലും കാര്യമായ ആശ്വാസം ലഭിക്കില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായ മഴ കാരണം അന്തരീക്ഷത്തിൽ ഈർപ്പം വർധിച്ചിട്ടുണ്ടെന്നും ഇത് ഹ്യുമിഡെക്സ് മൂല്യം ഉയർത്തുമെന്നും എൻവയോൺമെന്റ് കാനഡയിലെ സീനിയർ ക്ലൈമറ്റോളജിസ്റ്റ് ഡേവ് ഫിലിപ്‌സ് പറഞ്ഞു. ഈ ഉഷ്ണതരംഗം അതിന്റെ തീവ്രത കാരണം കൂടുതൽ കഠിനമായി അനുഭവപ്പെടുമെന്നും ഫിലിപ്സ് കൂട്ടിച്ചേർത്തു.
ഈ സീസണിലെ ആദ്യത്തെ പ്രധാന ഉഷ്ണതരംഗമായതിനാൽ ആളുകൾക്ക് ഇത് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല, ഇത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ടൊറന്റോയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 35∘C താപനിലയിൽ എത്തിയിട്ടില്ല. എന്നാൽ, നാളെ ഈ താപനിലയിൽ എത്താൻ സാധ്യതയുണ്ടെന്നും വേനൽ കടുക്കുന്നതേയുള്ളൂ എന്നും ഫിലിപ്‌സ് സൂചിപ്പിച്ചു.
ചൂടിനെ “നിശബ്ദ കൊലയാളി” എന്നാണ് ഫിലിപ്‌സ് വിശേഷിപ്പിച്ചത്. preexisting conditions ഉള്ളവരും ഒറ്റയ്ക്ക് താമസിക്കുന്നവരും, താമസസ്ഥലത്ത് ശരിയായ വായുസഞ്ചാരമില്ലാത്തവരുമായ ആളുകളെ ഇത് കൂടുതൽ ബാധിക്കും. ലോകത്ത് മറ്റ് പ്രകൃതി ദുരന്തങ്ങളെക്കാൾ കൂടുതൽ ആളുകൾ മരിക്കുന്നത് ചൂടുകൊണ്ടാണെന്നും, കായികക്ഷമതയുള്ളവർക്കും കഠിനമായ ചൂടിൽ പ്രശ്‌നങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
തലവേദന, ഓക്കാനം, തലകറക്കം, അമിതമായ ദാഹം, മൂത്രത്തിന്റെ നിറം മാറ്റം, കടുത്ത ക്ഷീണം എന്നിവ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ലക്ഷണങ്ങളായി കണക്കാക്കണമെന്നും മുന്നറിയിപ്പുണ്ട്. സൂര്യതാപം ഒരു മെഡിക്കൽ എമർജൻസിയാണെന്നും, ചർമ്മം ചുവന്നു ചുട്ടുപൊള്ളുക, തലകറങ്ങുക, ഓക്കാനം, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവ കണ്ടാൽ ഉടൻതന്നെ 911-ൽ വിളിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
വൈദ്യസഹായം ലഭിക്കുന്നത് വരെ, ചൂടേറ്റയാളെ തണുത്ത സ്ഥലത്തേക്ക് മാറ്റാനും വസ്ത്രങ്ങൾ മാറ്റാനും തണുത്ത വെള്ളമോ ഐസ് പായ്ക്കുകളോ ശരീരത്തിൽ പുരട്ടാനും നിർദ്ദേശങ്ങളുണ്ട്. ധാരാളം വെള്ളം കുടിക്കാനും, വീടിനകത്ത് ചൂട് കൂടുതലാണെങ്കിൽ എയർ കണ്ടീഷൻ ഉപയോഗിക്കാനും അല്ലെങ്കിൽ തണുപ്പുള്ള പൊതു സ്ഥലങ്ങളായ കൂളിംഗ് സെന്ററുകളിലേക്കോ ലൈബ്രറികളിലേക്കോ മാറിനിൽക്കാനും നിർദ്ദേശമുണ്ട്.
ശനിയാഴ്ച മേയർ ഒലിവിയ ചോ ടൊറന്റോയിൽ 500-ലധികം കൂളിംഗ് സെന്ററുകൾ തുറന്നതായി അറിയിച്ചു. ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സീനിയർ ഹോമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റെഡ് ക്രോസുമായി സഹകരിച്ച് ദുർബലരായ താമസക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ജീവനക്കാർ വീടുകൾ സന്ദർശിക്കുമെന്നും മേയർ അറിയിച്ചു.



