നോവ സ്കോഷ്യ പവറിന്റെ സൈബർ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാനുള്ള കമ്പനിയുടെ ആവശ്യം തള്ളി റെഗുലേറ്ററായ നോവ സ്കോഷ്യ എനർജി ബോർഡ്. തങ്ങളുടെ പതിവ് നടപടിക്രമങ്ങൾ ഒഴിവാക്കി, സ്വകാര്യതാ റെഗുലേറ്റർമാർ പിന്തുടരുന്ന രീതിയിൽ അന്വേഷണം നടത്തണമെന്ന നോവ സ്കോഷ്യ പവറിന്റെ ആവശ്യവും എനർജി ബോർഡ് നിരസിച്ചു. നോവ സ്കോഷ്യ പവറിന്റെ ഈ ആവശ്യം ‘അസ്വീകാര്യവും അനുചിതവുമാണ്’ എന്ന് ബോർഡ് പ്രതികരിച്ചു. അന്വേഷണ നടപടികൾ പരസ്യമായിരിക്കുമെന്നും പരമാവധി സുതാര്യമായി അന്വേഷണം നടത്താനാണ് ബോർഡ് ഉദ്ദേശിക്കുന്നതെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി.
കമ്പനി സമർപ്പിക്കുന്ന വിവരങ്ങൾ ‘ബോർഡ് രഹസ്യം’ എന്ന വിഭാഗത്തിൽപ്പെടുത്തി, അവ സൂക്ഷ്മപരിശോധനയില്ലാതെ അംഗീകരിക്കാനാണ് നോവ സ്കോഷ്യ പവർ ശ്രമിക്കുന്നതെന്ന് ബോർഡ് ക്ലർക്ക് ക്രിസ്റ്റൽ ഹെൻവുഡ് അറിയിച്ചു. എന്നാൽ, അന്വേഷണം ഈ രീതിയിൽ മുന്നോട്ട് പോകില്ല. അന്വേഷണ വേളയിൽ സമർപ്പിക്കുന്ന ചില വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെങ്കിൽ അവ രഹസ്യമായി സൂക്ഷിക്കാൻ സാധ്യതയുണ്ട്. പക്ഷെ, ഓരോ വിഷയത്തിലും അതിനുള്ള കൃത്യമായ കാരണം നോവ സ്കോഷ്യ പവർ ബോർഡിന് മുന്നിൽ സമർപ്പിക്കേണ്ടി വരുമെന്നും ഹെൻവുഡ് കൂട്ടിച്ചേർത്തു.
ഈ വർഷം മാർച്ചിലാണ് ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്ന നോവ സ്കോഷ്യ പവറിന്റെ സൈബർ സുരക്ഷാ വീഴ്ച നടന്നത്. സംഭവത്തെക്കുറിച്ച് ഒരു മാസത്തിന് ശേഷം മാത്രമാണ് തങ്ങൾ അറിഞ്ഞതെന്നാണ് കമ്പനി അറിയിച്ചത്. പിന്നീട് മെയ് മാസത്തോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എനർജി ബോർഡ് വ്യക്തമാക്കിയത്. തുടർന്ന് നിരവധി മൂന്നാം കക്ഷികൾ കേസിൽ പങ്കാളികളാകാൻ അപേക്ഷിച്ചിരുന്നു. എന്നാൽ തങ്ങളെയും ബോർഡിനെയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും, മറ്റ് സംഘടനകളെ ഒഴിവാക്കണമെന്നും നോവ സ്കോഷ്യ പവർ ആവശ്യപ്പെട്ടു. ഇത് കേസിലെ നടപടികൾ മത്സരാധിഷ്ഠിതമാക്കും എന്നാണ് കമ്പനി അറിയിച്ചത്. എന്നാൽ, ഈ ആവശ്യവും എനർജി ബോർഡ് തള്ളിക്കളഞ്ഞു. അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിൽ അഭിപ്രായം പറയാൻ ഒരു ഡ്രാഫ്റ്റ് നൽകണമെന്ന കമ്പനിയുടെ ആവശ്യവും ബോർഡ് അംഗീകരിച്ചില്ല.
Cybersecurity lapse: Regulatory board rejects Nova Scotia Power's move to keep data confidential



