ഹവാന: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 2010 തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കാൻ ക്യൂബൻ സർക്കാർ തീരുമാനിച്ചു. അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക ഉപരോധങ്ങളും സമ്മർദ്ദങ്ങളും മൂലം രാജ്യം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഹവാനയിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർണ്ണായക യോഗത്തിന് ശേഷം ഈ പ്രഖ്യാപനം ഉണ്ടായത്. അടുത്ത കാലത്തായി ക്യൂബ നടത്തുന്ന ഏറ്റവും വലിയ നടപടിയാണിത്.
തടവുകാരുടെ പെരുമാറ്റം, ആരോഗ്യനില, കുറ്റകൃത്യത്തിന്റെ സ്വഭാവം എന്നിവ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് ഗ്രാൻമ റിപ്പോർട്ട് ചെയ്തു. മോചിപ്പിക്കപ്പെടുന്നവരിൽ യുവാക്കൾ, സ്ത്രീകൾ, 60 വയസ്സിന് മുകളിലുള്ളവർ, വിദേശികൾ എന്നിവർ ഉൾപ്പെടുന്നു. എന്നാൽ കൊലപാതകം, ലൈംഗിക അതിക്രമം, രാജ്യദ്രോഹം തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ഉപരോധങ്ങൾ കർശനമാക്കിയതോടെ ക്യൂബയിൽ ഇന്ധന-ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുകയാണ്. വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെട്ടതോടെ രാജ്യം വലിയ ഊർജ്ജ പ്രതിസന്ധിയാണ് നേരിടുന്നത്. വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള മാനുഷിക നടപടിയായി ഇതിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, തടവുകാരെ വിട്ടയക്കുന്നതിലൂടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ നേരിയ അയവുണ്ടാകുമെന്നാണ് ക്യൂബൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Cuba to release over 2,000 prisoners amid economic crisis




