ഒട്ടാവ : ക്യൂബ നേരിടുന്ന രൂക്ഷമായ ഇന്ധനക്ഷാമത്തെത്തുടർന്ന് കാനഡയിലെ പ്രമുഖ വിമാനക്കമ്പനികൾ അവിടേയ്ക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇതേത്തുടർന്ന് ക്യൂബയിൽ കുടുങ്ങിയ ഒട്ടാവയിൽ നിന്നുള്ള വിനോദസഞ്ചാരികളെ വിമാനക്കമ്പനികൾ നിശ്ചിത സമയത്തിന് മുൻപേ തിരികെ എത്തിക്കുകയാണ്. ആളുകളെ തിരികെ കൊണ്ടുവരുന്നതിനായി വിമാനക്കമ്പനികൾ ഒഴിഞ്ഞ വിമാനങ്ങളാണ് ക്യൂബയിലേക്ക് അയക്കുന്നതെന്ന് ശനിയാഴ്ച ഒട്ടാവയിൽ വിമാനമിറങ്ങിയ യാത്രികർ വെളിപ്പെടുത്തി.
ക്യൂബയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഫെഡറൽ ഗവൺമെന്റ് ബുധനാഴ്ച യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. വെനസ്വേലയിൽ നിന്നാണ് ക്യൂബ പ്രധാനമായും വിമാന ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. എന്നാൽ വെനസ്വേലയുടെ കയറ്റുമതി അമേരിക്ക തടഞ്ഞതോടെ ഡിസംബർ പകുതി മുതൽ ഇന്ധന ലഭ്യത നിലച്ചിരിക്കുകയാണ്. ഹവാന വിമാനത്താവളത്തിൽ ഇന്ധനം തീരാൻ പോകുകയാണെന്ന മുന്നറിയിപ്പ് വന്നതോടെയാണ് എയർലൈനുകൾ സർവീസുകൾ വെട്ടിക്കുറച്ചത്.
ടൂറിസം മേഖലയെ പ്രധാനമായും ആശ്രയിക്കുന്ന ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെ ഈ പ്രതിസന്ധി ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വിനോദസഞ്ചാരികളുടെ കുറവ് ക്യൂബൻ ജനതയുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് യാത്രികർ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ഹോട്ടലുകളിൽ ജനറേറ്റർ സംവിധാനമുള്ളതിനാൽ വിനോദസഞ്ചാരികൾക്ക് വലിയ പ്രയാസങ്ങൾ നേരിടുന്നില്ലെങ്കിലും, ജനജീവിതം ദുസ്സഹമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഹാരത്തിനും മരുന്നിനും രാജ്യത്ത് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് ക്യൂബ കടന്നുപോകുന്നതെന്ന് സ്വദേശികൾ അറിയിച്ചു. വിനോദസഞ്ചാര മേഖലയെ ബാധിച്ചതോടെ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ഹോട്ടൽ ജീവനക്കാർ. മരുന്നുകളോ മറ്റ് അവശ്യസാധനങ്ങളോ ഇല്ലാത്ത അവസ്ഥയാണ് ഫാർമസികളിലും പലചരക്ക് കടകളിലുമുള്ളത്. വിമാന സർവീസുകൾ റദ്ദാക്കിയതിനേക്കാൾ ആഴത്തിലുള്ള പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Cuba suffers severe fuel shortage; flights from Canada suspended



