വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ. 2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും. രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത് രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
ലക്ഷണങ്ങൾ ഇവയാകാം:
∙വരണ്ട ചുമ.
∙ശ്വാസം മുട്ടൽ.
∙രുചിയോ മണമോ നഷ്ടപ്പെടൽ.
∙കടുത്ത ക്ഷീണം.
∙വയറിളക്കം, വയറുവേദന, ഛർദ്ദി
∙തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.
∙പനി അല്ലെങ്കിൽ വിറയൽ.
∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്.



