കൊച്ചി: മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്ന വിവാദ ചിത്രം നീക്കം ചെയ്ത് അധികൃതർ. ‘മൃദുവാംഗിയുടെ ദുർമൃത്യു’ എന്ന പേരിലുള്ള പെയിന്റിങ്ങാണ് വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് പ്രദർശനത്തിൽ നിന്ന് മാറ്റിയത്. ക്യൂറേറ്ററും കലാകാരനും എടുത്ത സംയുക്ത തീരുമാനപ്രകാരമാണ് നടപടിയെന്ന് ബിനാലെ ഫൗണ്ടേഷൻ ഔദ്യോഗികമായി അറിയിച്ചു.
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനാദരവോടെ ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നത്. ലോകപ്രശസ്തമായ അന്ത്യ അത്താഴത്തിന്റെ ദൃശ്യഘടനയിൽ ബന്ധമില്ലാത്ത കഥാപാത്രത്തെ ഉൾപ്പെടുത്തിയത് വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി തോമസ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. കലാസ്വാതന്ത്ര്യത്തിന്റെ മറവിൽ മതവികാരം വ്രണപ്പെടുത്തിയെന്നും ബിനാലെ അധികൃതർ ഖേദം പ്രകടിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ രാഷ്ട്രീയ പ്രതിഷേധങ്ങളും ശക്തമായിരുന്നു. ബിനാലെ വേദിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ക്രൈസ്തവ സഭകളും സംഘടനകളും പരസ്യമായി രംഗത്തെത്തിയതോടെ വിഷയം വലിയ ചർച്ചയായി മാറിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ചിത്രം പിൻവലിക്കാൻ ഫൗണ്ടേഷൻ തീരുമാനമെടുത്തത്.
പ്രദർശനം നടക്കുന്ന ഫോർട്ട് കൊച്ചിയിലെ ഗാർഡൻ കൺവെൻഷൻ സെന്ററിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചിരുന്നത്. ചിത്രം നീക്കം ചെയ്തതിന് ശേഷം പ്രദർശന വേദി പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തു. വിവാദങ്ങൾ ഒഴിവാക്കി ബിനാലെയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനാണ് ബിനാലെ ഫൗണ്ടേഷന്റെ നീക്കം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Artistic freedom or heresy? The Last Supper has been redrawn: Controversial painting exhibited at the Biennale is out



