പത്തനംതിട്ട∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് ആവേശത്തോടെ പ്രവർത്തകൻ. ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നു മുഖ്യമന്ത്രി. കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലായിരുന്നു സംഭവം. വിഡിയോ വൈറലായതോടെ ചോദ്യം ചോദിക്കാൻ വന്നയാൾ വിശദീകരണവുമായി എത്തി. കോന്നി അട്ടച്ചാക്കൽ സ്വദേശി സിപിഎം പ്രവർത്തകനായ ദാസ് പി.ജോർജാണ് ചോദ്യം ചോദിക്കാനായി എണീറ്റത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റാണെന്നു ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തുടർച്ചയുണ്ടായാൽ വികസന പ്രവർത്തനങ്ങൾക്ക് എവിടെ നിന്ന് ഫണ്ട് കണ്ടെത്തുമെന്ന കാര്യം അറിയാനുള്ള ആവേശത്തിലാണ് താൻ ചോദ്യം ചോദിച്ചതെന്ന് ദാസ് വിശദീകരിച്ചു. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ തടസ്സപ്പെടുത്തിയത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ തനിക്ക് വിഷമമൊന്നുമില്ലെന്നും അദ്ദേഹം വികസനം നടപ്പിലാക്കുന്ന വ്യക്തിയാണെന്നും പറഞ്ഞ ദാസ്, ഇനിയും മുഖ്യമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.
ഉദ്ഘാടനപ്രസംഗം പകുതിയായ സമയത്താണ് ദാസ് സ്റ്റേജിനരികിലെത്തി എനിക്കൊരു ചോദ്യമുണ്ടെന്നു പറഞ്ഞത്. പ്രസംഗത്തിനിടെ വലത്തേക്കു നോക്കി മുഖ്യമന്ത്രി ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്നു മറുപടി നൽകുകയായിരുന്നു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും, അതൊന്നും പൊതുമര്യാദയല്ല. സമനില തെറ്റുന്നത് ആർക്കാണെന്ന് ആളുകൾ കാണുന്നുണ്ടല്ലോ, എനിക്ക് സമനില തെറ്റേണ്ട കാര്യമില്ല. പൊതുയോഗത്തിൽ അല്ലല്ലോ ചോദ്യം ചോദിക്കേണ്ടത്. പൊതുയോഗത്തിന് അതിൻ്റെ മര്യാദ ഉണ്ട്. അപ്പോൾ മറുപടി അങ്ങിനെ ആയിരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Pinarayi Vijayan, the Chief Minister of Kerala, responded to a party worker’s interruption during a political convention



