ഒട്ടാവ/ബീജിംഗ്: കാനഡയും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര കരാർ മറ്റൊരു രാജ്യത്തെയും ലക്ഷ്യം വെച്ചുള്ളതല്ലെന്ന് ചൈന. ചൈനയുമായുള്ള കരാർ അംഗീകരിച്ചാൽ കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം നികുതി (Tariff) ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
കാനഡയിൽ നിന്നുള്ള കനോലഇറക്കുമതിക്കുള്ള നികുതി കുറയ്ക്കാനും കാനഡക്കാർക്ക് വിസയില്ലാതെ ചൈനയിൽ യാത്ര ചെയ്യാനും അനുവദിക്കുന്നതാണ് ഈ മാസം പ്രഖ്യാപിച്ച കരാർ. എന്നാൽ, ഈ നീക്കം ചൈനീസ് ഉൽപ്പന്നങ്ങൾ കാനഡ വഴി അമേരിക്കയിലേക്ക് എത്താൻ കാരണമാകുമെന്ന് അമേരിക്ക ആരോപിക്കുന്നു. കാനഡ ചൈനയുടെ നിയന്ത്രണത്തിലാവുകയാണെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
കാനഡയും ചൈനയും തമ്മിലുള്ളത് പുതിയ തരം തന്ത്രപരമായ പങ്കാളിത്തമാണെന്നും അത് മൂന്നാമതൊരു രാജ്യത്തെ ദോഷകരമായി ബാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സഹകരണത്തിലായിരിക്കണം അധിഷ്ഠിതമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയുമായി അടുക്കുന്നത്. എന്നാൽ ചൈനീസ് ഉൽപ്പന്നങ്ങൾ കാനഡ വഴി അമേരിക്കൻ വിപണിയിലേക്ക് എത്തുന്നത് അനുവദിക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യക്തമാക്കി. വരും ദിവസങ്ങളിൽ അമേരിക്കയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകാൻ ഈ നീക്കം കാരണമായേക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
China says Canada deal not aimed at U.S. after tariff threat



