ഇന്ന് (സെപ്റ്റംബർ 1, 2025) മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിയമങ്ങളിൽ നിരവധി സുപ്രധാന മാറ്റങ്ങൾ നിലവിൽ വന്നു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവരും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഫോട്ടോകൾ സമർപ്പിക്കണം. ഇത് പ്രകാരം 630 × 810 പിക്സൽ വലുപ്പമുള്ള കളർ ഫോട്ടോയാണ് ആവശ്യമുള്ളത്. ഫോട്ടോയിൽ മുഖം ഫ്രെയിമിന്റെ 80-85% ഭാഗം ഉൾക്കൊള്ളണം. കൂടാതെ, വെള്ള പശ്ചാത്തലത്തിൽ, നിഴലുകളോ ഡിജിറ്റൽ എഡിറ്റിംഗോ ഇല്ലാതെ, കണ്ണുകൾ തുറന്ന്, മുഖം വ്യക്തമായി കാണുന്ന രീതിയിലായിരിക്കണം ഫോട്ടോ എടുക്കേണ്ടത്. ഈ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും ബാധകമാണ്.
പുതിയ നിയമങ്ങൾക്കൊപ്പം, “ഇമിഗ്രേഷൻ & ഫോറിനേഴ്‌സ് ആക്ട്, 2025” എന്ന പുതിയ നിയമവും ഇന്ത്യയിൽ പ്രാബല്യത്തിലായി. പഴയ നാല് നിയമങ്ങൾക്ക് പകരമായാണ് ഈ പുതിയ നിയമം വരുന്നത്. വ്യാജ പാസ്‌പോർട്ടോ വിസയോ ഉപയോഗിക്കുന്നവർക്ക് രണ്ട് മുതൽ ഏഴ് വർഷം വരെ തടവും, ഒരു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ പിഴയും ഈ നിയമം അനുശാസിക്കുന്നു. കൂടാതെ, ഹോട്ടലുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ, വിമാനക്കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ വിദേശ പൗരന്മാരുടെ വിവരങ്ങൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഈ നിയമം നിർബന്ധമാക്കുന്നു. അതിർത്തികളിലെ സുരക്ഷയും വിദേശികളുടെ നീക്കങ്ങൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും ഇത് സഹായിക്കും.
ഇവ കൂടാതെ, പാസ്‌പോർട്ട് സേവാ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുന്ന പ്രക്രിയക്ക് കൂടുതൽ വേഗത കൈവരിച്ചു. ഈ ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾക്ക് ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ കഴിയും. പാസ്‌പോർട്ടിൽ നിന്നും വിലാസവും മാതാപിതാക്കളുടെ പേരും നീക്കം ചെയ്ത് പകരം മെഷീൻ റീഡബിൾ ബാർകോഡുകൾ ഉൾപ്പെടുത്തിയതും മറ്റൊരു പ്രധാന മാറ്റമാണ്. ഇത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ സഹായിക്കും. ഇനിമുതൽ, ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലും, നയതന്ത്രജ്ഞർക്ക് ചുവപ്പ് നിറത്തിലും, സാധാരണക്കാർക്ക് നീല നിറത്തിലുമുള്ള പാസ്‌പോർട്ട് കവറുകളാണ് ലഭിക്കുക. 2030-ഓടെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണം 442-ൽ നിന്ന് 600 ആയി ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Serious warning to foreign travelers: Changes to passport application, effective from today



