മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇഗത്പുരിയിൽ വ്യാജ കോൾ സെൻ്റർ നടത്തി വിദേശികളെ കബളിപ്പിച്ച അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. യുഎസ്, കാനഡ എന്നിവിടങ്ങളിലെ പൗരന്മാരെ ലക്ഷ്യമിട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.
ആമസോൺ കസ്റ്റമർ സർവീസ് ഏജൻ്റുമാരാണെന്ന് പറഞ്ഞ് വിദേശ പൗരന്മാരെ വിളിച്ച് ഗിഫ്റ്റ് കാർഡുകളോ ക്രിപ്റ്റോകറൻസിയോ ആവശ്യപ്പെട്ട് കബളിപ്പിച്ചെന്നാണ് കേസ്. ഓഗസ്റ്റ് 8-നാണ് മുംബൈ സ്വദേശികളായ ആറ് പേർക്കെതിരെ സിബിഐ കേസെടുത്തത്. തട്ടിപ്പ് നടത്തുന്നതിനായി ഡയലർമാർ, വെരിഫയർമാർ, ക്ലോസർമാർ എന്നിങ്ങനെ വിവിധ തസ്തികകളിലായി അറുപതോളം ജീവനക്കാർ കോൾ സെൻ്ററിലുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സിബിഐ സംഘം റെയ്ഡ് നടത്തുമ്പോൾ വിദേശത്തുള്ള ആളുകളുമായി സംസാരിച്ചുകൊണ്ടിരുന്ന 62 ജീവനക്കാരെ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി.
റെയ്ഡിൽ 44 ലാപ്ടോപ്പുകൾ, 71 മൊബൈൽ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ, 1.2 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവും, 500 ഗ്രാം സ്വർണവും, ഒരു കോടി രൂപ വിലമതിക്കുന്ന ഏഴ് ആഡംബര കാറുകളും കണ്ടെത്തി. 5,000 യുഎസ്ഡിടി (ഏകദേശം 5 ലക്ഷം രൂപ) ക്രിപ്റ്റോകറൻസി ഇടപാടുകളും 2,000 കനേഡിയൻ ഡോളറിൻ്റെ (ഏകദേശം 1.26 ലക്ഷം രൂപ) ഗിഫ്റ്റ് വൗച്ചറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
വിശാൽ യാദവ്, ഷെഹ്ബാസ്, ദുർഗേഷ്, അഭയ് രാജ് എന്ന രാജ, സമീർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
CBI busts fake call centre in Nashik, accused targeted US, Canada citizens



