കാനഡയിൽ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരിയുടെ തീരുമാനത്തിന് പിന്തുണയുമായി പ്രധാനമന്ത്രി മാർക്ക് കാർണി.തമിഴ് സമൂഹവുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ കാര്യങ്ങളിൽ നിന്ന് സ്വയം അകന്നു നിൽക്കാനുള്ള മന്ത്രിയുടെ നിലപാടിനെയാണ് പ്രധാനമന്ത്രി അനുകൂലിച്ചത്.
വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ കാർണി ഇതിനെ ശരിയായ തീരുമാനമെന്ന് വിശേഷിപ്പിച്ചു. താൽപര്യ വൈരുധ്യത്തിന്റെ സാധ്യത മുൻകൂട്ടി കണ്ട് പ്രവർത്തിച്ച മന്ത്രിയുടെ സത്യസന്ധതയും വിവേകവും പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കാർബറോ മണ്ഡലത്തിൽ നിന്നുള്ള ലിബറൽ എംപി കൂടിയായ അനന്ദസംഗരി വ്യാഴാഴ്ച പ്രകടിപ്പിച്ച നിലപാട് പൊതുവിശ്വാസം നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാണുന്നത്. അധിക ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി തമിഴ് സമൂഹവുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ വിഷയങ്ങളിൽ പ്രത്യേക നടപടിക്രമം നടപ്പാക്കാൻ പൊതുസുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
ഫെഡറൽ എത്തിക്സ് കമ്മീഷണറുമായി ചേർന്ന് രൂപീകരിച്ച ഈ പ്രത്യേക നടപടിക്രമം ബന്ധപ്പെട്ട ചർച്ചകളിലും തീരുമാനങ്ങളിലും വോട്ടെടുപ്പിലും മന്ത്രിയുടെ പങ്കാളിത്തം തടയുന്നു. മന്ത്രിയുടെ മുൻകാല പ്രവർത്തനങ്ങളും ദേശീയ സുരക്ഷാ ഏജൻസികളെക്കുറിച്ചുള്ള നിലപാടുകളും നിലവിലെ ചുമതലകളുമായി വൈരുധ്യമുണ്ടാക്കുമോ എന്ന ആശങ്കയെ തുടർന്നാണ് ഈ നടപടി.
മുൻ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ഉദ്യോഗസ്ഥൻ ഡാൻ സ്റ്റാന്റൺ മന്ത്രിയുടെ തീരുമാനത്തെ ഉത്തരവാദിത്തപരമെന്ന് വിലയിരുത്തി. ഭാവിയിൽ ഉണ്ടാകാനിടയുള്ള വിമർശനങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ച തമിഴ് ടൈഗേഴ്സ് എന്ന ശ്രീലങ്കൻ വിമതസംഘടനയാണ് മുൻകാലത്തെ പ്രധാന ആശങ്കയായിരുന്നതെന്ന് സ്റ്റാന്റൺ വ്യക്തമാക്കി. 2009ൽ പരാജയപ്പെടുന്നതുവരെ സർക്കാർ സേനയ്ക്കെതിരെ നീണ്ട ആഭ്യന്തരയുദ്ധം നടത്തിയ ശ്രീലങ്കൻ വിമതരായിരുന്നു ഇവർ. ടൊറന്റോയിലെ ധനസമാഹരണ മുന്നണിയായ ഗ്ലോബൽ തമിഴ് ഓർഗനൈസേഷൻ നിരോധിക്കപ്പെടുകയും അതിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയതിരുന്നു.
1983ൽ ശ്രീലങ്കയിൽ നിന്ന് കാനഡയിലെത്തിയ അനന്ദസംഗരിക്ക് നിയമരംഗത്തും സമൂഹപ്രവർത്തനത്തിലും സമ്പന്നമായ പരിചയമുണ്ട്. എംവി ഓഷ്യൻ ലേഡി, എംവി സൺ സീ എന്നീ കപ്പലുകളിൽ എത്തിയ തമിഴ് അഭയാർഥികളെ സഹായിച്ച അദ്ദേഹം തമിഴ് കുടിയേറ്റക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജൻസികളെ മുൻകാലത്ത് വിമർശിച്ചിട്ടുണ്ടെങ്കിലും സേവനം നിർവഹിക്കാനുള്ള കഴിവിൽ പ്രധാനമന്ത്രി പൂർണ വിശ്വാസം പ്രകടിപ്പിച്ചു. സർക്കാരിന്റെ പരിശോധനാ സംവിധാനം പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിച്ചുവെന്നും കാർണി പ്രസ്താവിച്ചു


