കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ മാർച്ചിൽ ഗണ്യമായ കുറവുണ്ടായി. ഇത് തുടർച്ചയായ മൂന്നാമത്തെ മാസമാണ് ഇത്തരമൊരു ഇടിവ് രേഖപ്പെടുത്തുന്നത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം, മാർച്ചിൽ 1.5 ദശലക്ഷം കാനഡക്കാർ യു.എസിൽ നിന്ന് മടങ്ങി. 2024 മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 31.9% കുറവാണ്. വിമാന യാത്രയിലും 13.5% കുറവുണ്ടായി. 719,500 കാനഡക്കാർ മാത്രമാണ് യു.എസ്സിൽ നിന്ന് വിമാനത്തിൽ തിരിച്ചെത്തിയത്.
യു.എസ്സിന്റെ താരിഫുകൾ, കനേഡിയൻ ഡോളർ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകൾ എന്നിവ മൂലം രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ വർധിച്ചതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിദഗ്ധരും ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. യു.എസ് അതിർത്തികളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കുന്നതും ദീർഘകാല താമസത്തിന് പുതിയ രജിസ്ട്രേഷൻ ആവശ്യമായതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാനഡയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതിനെക്കുറിച്ച് അതിർത്തി ജില്ലകളെ പ്രതിനിധീകരിക്കുന്ന യു.എസ് നിയമനിർമ്മാതാക്കൾ ആശങ്ക പ്രകടിപ്പിക്കുമ്പോൾ, ഈ കുറവ് സാമ്പത്തികപരമായ കാരണങ്ങൾ കൊണ്ടാണെന്ന് ചില ഉദ്യോഗസ്ഥർ വാദിക്കുന്നു. അതേസമയം, കാനഡക്കാർക്ക് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ താൽപ്പര്യമേറുന്നു. കഴിഞ്ഞ വർഷം യു.എസ് ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്രയിൽ 9% വർധനവുണ്ടായിട്ടുണ്ട്.



