അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയത്തിനെതിരെ പ്രതിരോധം ശക്തമാക്കാൻ കിഴക്കൻ കാനഡയിലെ അഞ്ച് പ്രീമിയർമാർ ബോസ്റ്റണിൽ വടക്കുകിഴക്കൻ അമേരിക്കൻ ഗവർണർമാരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഒന്റാറിയോയുടെ ഡഗ് ഫോർഡ്, നോവ സ്കോഷ്യയുടെ ടിം ഹ്യൂസ്റ്റൺ, ന്യൂ ബ്രൺസ്‌വിക്കിന്റെ സൂസൻ ഹോൾട്ട്, പ്രിൻസ് എഡ്വേർഡ് ഐലൻഡിന്റെ റോബ് ലാന്റ്‌സ്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിന്റെ ജോൺ ഹോഗൻ എന്നിവരാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത്.
മസാച്യുസെറ്റ്‌സ് ഗവർണർ മൗറ ഹീലിയുടെ നേതൃത്വത്തിൽ നടത്തിയ ഈ സമ്മേളനം വ്യാപാരം, ഊർജം, ടൂറിസം, നിർമ്മാണം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനുള്ളതാണ്.
ഈ സമ്മേളനത്തിൽ ഒന്റാരിയോ പ്രിമിയർ ഫോഡ് കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള തന്റെ “ഫോർട്രസ് ആം-കാൻ” ആശയം മുന്നോട്ടു വെച്ചു. ഈ കൂടിക്കാഴ്ച ട്രംപിനെ നേരിട്ട് സ്വാധീനിക്കാനുള്ള സാധ്യത കുറവാണെന്ന് നോവ സ്കോഷ്യയുടെ പ്രീമിയർ ഹ്യൂസ്റ്റൺ പറഞ്ഞു. എങ്കിലും ഗവർണർമാർക്ക് തങ്ങളുടെ ബന്ധങ്ങൾ ഉപയോഗിച്ച് വാഷിംഗ്ടണിൽ സ്വാധീനിക്കാൻ കഴിയുമെന്ന് ന്യൂ ബ്രൺസ്‌വിക്കിന്റെ ഹോൾട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
മെയ്‌നിന്റെ ജാനറ്റ് മിൽസ് ഉൾപ്പെടെയുള്ള അമേരിക്കൻ ഗവർണർമാർ താരിഫുകളും അതിർത്തിയിലുണ്ടാകുന്ന പ്രശ്നങ്ങളും ഉണ്ടാക്കുന്ന സാമ്പത്തിക ബാധകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പങ്കെടുത്ത മിക്ക ഗവർണർമാരും ഡെമോക്രാറ്റുകളായിരുന്നു, വെർമോണ്ടിന്റെ ഫിൽ സ്കോട്ട് മാത്രമായിരുന്നു റിപ്പബ്ലിക്കൻ. 2024ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണ നൽകിയ ന്യൂ ഹാംഷെയറിന്റെ റിപ്പബ്ലിക്കൻ ഗവർണറായ കെല്ലി അയോട്ടെ ഈ സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു.
പാർട്ടി വ്യത്യാസമില്ലാതെ പല അമേരിക്കൻ ഗവർണർമാരും താരിഫ് വർദ്ധനവ് അവരുടെ സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് ഹാനികരമായി കാണുന്നതായും, ഇത് അവരെ കാനഡയുടെ സഖ്യ കക്ഷികളാക്കാൻ പ്രേരിപ്പിക്കുന്നു എന്നും സാമ്പത്തിക വിദഗ്ധൻ ഡാനിയൽ ഷ്വാനെൻ അഭിപ്രായപ്പെട്ടു. ഇതിനിടെ, ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് ആൽബെർട്ടയിലെത്തിയിരിക്കുകയാണ്. ഇത് കനേഡിയൻ നേതാക്കളുടെ നിർണ്ണായക നിമിഷമാക്കുന്നു.



