ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിൽ ആദ്യമായി മാനുഷിക സഹായമെത്തിച്ച് കനേഡിയൻ സായുധ സേന. സിസി-130ജെ ഹെർക്കുലീസ് വിമാനത്തിൽ ജോർദാനിലെ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന സേന 9,800 കിലോഗ്രാം ഭക്ഷ്യവസ്തുക്കളാണ് ഗാസയിലെ ജനങ്ങൾക്കായി വിതരണം ചെയ്തത്. പയറുവർഗ്ഗങ്ങൾ, എണ്ണ, പാൽപ്പൊടി, പാസ്ത എന്നിവയാണ് പ്രധാനമായും വിതരണം ചെയ്തത്. ആറു രാജ്യങ്ങൾ ചേർന്ന് നടത്തിയ മാനുഷിക സഹായ വിതരണ ശ്രമങ്ങളുടെ ഭാഗമായാണ് കാനഡയുടെ ഈ നടപടി.
ഗാസയിൽ സഹായങ്ങൾ എത്തിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. മാനുഷിക സഹായം എത്തിക്കുന്നതിനുള്ള വെല്ലുവിളികൾ കനേഡിയൻ സേനക്ക് ഉണ്ടായിരുന്നു. എങ്കിലും, ഈ ദൗത്യം നിർവഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് 436 ട്രാൻസ്പോർട്ട് സ്ക്വാഡ്രൺ മേജർ കാം മക്കെ പറഞ്ഞു. കൂടുതൽ സഹായം തേടി പലസ്തീൻ ജനത ഗാസയിൽ മാനുഷിക സഹായം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ ആളുകൾ തിങ്ങിനിറഞ്ഞ അവസ്ഥയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ പരസ്പരം തള്ളുകയും ചില കുട്ടികൾ സഹായത്തിന് വേണ്ടിയുള്ള ജനക്കൂട്ടത്തിന് മുകളിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.
കാനഡയുടെ ഈ നീക്കം ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഈ സഹായം അപര്യാപ്തമാണെന്ന് കനേഡിയൻ എംബസി പൊളിറ്റിക്കൽ കൗൺസിലർ കാരെൻ ബോങ്ഗാർഡ് പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് വിമാനമാർഗം സഹായം എത്തിക്കുന്നത് അവസാന മാർഗ്ഗമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രായേൽ ഹമാസിനെയാണ് ഗാസയിലെ ദുരിതങ്ങൾക്ക് കുറ്റപ്പെടുത്തുന്നത്. എന്നാൽ, പാലസ്തീനികളുടെ ഈ ദുരിതത്തെത്തുടർന്ന് പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ കാനഡ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന യു.എൻ പൊതുസഭയിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.
Canadian Hercules plane lands in Gaza with 9,800 kg of food aid



