ഒട്ടാവ: അമേരിക്ക ഉപരോധം കടുപ്പിച്ചതിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ക്യൂബയ്ക്ക് ഇന്ധനവും മാനുഷിക സഹായങ്ങളും എത്തിക്കണമെന്ന ആവശ്യവുമായി കാനഡയിലെ പ്രതിപക്ഷ പാർട്ടികൾ. അയൽരാജ്യമായ മെക്സിക്കോയുടെ മാതൃക പിന്തുടർന്ന് ക്യൂബയെ സഹായിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി തയ്യാറാകണമെന്നാണ് എൻഡിപി ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെടുന്നത്. അമേരിക്കൻ നിയന്ത്രണങ്ങൾ മൂലം ക്യൂബയിൽ ഇന്ധനത്തിനും ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
വെനിസ്വേലയിലെ എണ്ണശേഖരത്തിന്മേൽ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ക്യൂബയുടെ പ്രധാന ഇന്ധന സ്രോതസ്സ് അടഞ്ഞത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ കനേഡിയൻ വിമാനക്കമ്പനികൾ ക്യൂബയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. ക്യൂബയ്ക്ക് ഇന്ധനം നൽകുന്ന രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പും സാഹചര്യം വഷളാക്കി. ഇതോടെ ദ്വീപ് രാഷ്ട്രത്തിൽ ഊർജ്ജ നിയന്ത്രണം ഏർപ്പെടുത്തുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരിക്കുകയാണ്.
ക്യൂബയിലെ ജനങ്ങളെ സഹായിക്കാൻ കാനഡ അടിയന്തരമായി ഇടപെടണമെന്ന് എൻഡിപി നേതാവ് ഡോൺ ഡേവീസും ബ്ലോക്ക് ക്യൂബെക്ക്വാ നേതാവ് ഇവ്‌സ്-ഫ്രാൻസ്വാ ബ്ലാഞ്ചെയും പാർലമെന്റിൽ ആവശ്യപ്പെട്ടു. എന്നാൽ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നതിനാൽ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് തയ്യാറായില്ല. ക്യൂബയിലെ കാനഡക്കാരുടെ സുരക്ഷയ്ക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്നാണ് സർക്കാർ നിലപാട്. പതിറ്റാണ്ടുകളായി ക്യൂബയുമായി നല്ല ബന്ധം പുലർത്തുന്ന കാനഡ, ഇത്തവണ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുമോ അതോ സഹായം എത്തിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Canada's opposition parties step up pressure on Carney government to provide fuel aid to Cuba



