കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കടത്ത് കേസിലെ സൂത്രധാരനായ ഇന്ത്യൻ വംശജൻ സിമ്രാൻ പ്രീത് പനേസറിനെ പിടികൂടാൻ
ഇന്ത്യൻ ഏജൻസികൾക്ക് നിർദേശം ലഭിച്ചതായി റിപ്പോർട്ട്. എയർ കാനഡ ജീവനക്കാരനായിരുന്ന പ്രതിക്കായി കാനഡയിൽ അന്വേഷണം പുരോഗമിക്കുകയാണ്. കനേഡിയൻ അന്വേഷണസംഘത്തിനൊപ്പം ഇന്ത്യൻ ഏജൻസികളും പങ്കാളികളാകും.
2023 ഏപ്രിലിലാണ് സംഭവം നടന്നത്. ടോറന്റോയിലെ പെയർസൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഇരുപത് മില്യൺ ഡോളർ (ഏകദേശം 166 കോടി രൂപ) സ്വർണക്കടത്തിലെ പ്രധാനപ്രതിയാണ് സിമ്രാൻ പ്രീത് പനേസർ. എയർലൈൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ച്, 400 കിലോഗ്രാം ഭാരമുള്ള 6,600 സ്വർണ്ണക്കട്ടികൾ അടങ്ങിയ ചരക്ക് കയറ്റുമതി ഇയാൾ വഴിതിരിച്ചുവിടുകയും അനധികൃതമായി സംരക്ഷിക്കുകയും ചെയ്തെന്നാണ് കേസ്. തട്ടിപ്പിന് ശേഷം പ്രതി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
പ്രതിയുടെ പേരിൽ എട്ടുകോടിയിലധികം രൂപ എത്തിയതിന് പിന്നാലെ ഇന്ത്യയിലും അന്വേഷണം തുടങ്ങിയിരുന്നു. ഇയാൾക്കെതിരേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2023 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ഇയാളുടെ അക്കൗണ്ടിലേക്ക് വലിയ തുകകൾ പല രാജ്യങ്ങളിൽ നിന്നായി എത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണം മാത്രമാണോ ഉൾപ്പെട്ടിരിക്കുന്നതെന്ന വിവരം ലഭ്യമായിട്ടില്ല.
പനേസർ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടുന്നത് തടയാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കനേഡിയൻ ഏജൻസികൾ നൽകുന്ന കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും തങ്ങളുടേതായ അന്വേഷണം നടത്തുന്നുണ്ടെന്നും ഇന്ത്യൻ അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.



