ജൂലൈ ഒന്നിന് മുമ്പ് യൂറോപ്പിലെ പ്രധാന സൈനിക പുനഃസംഘടന പദ്ധതിയിൽ ചേരാൻ ശ്രമിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. അമേരിക്കൻ പ്രതിരോധ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര സഖ്യകക്ഷികളുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ശക്തമായ മാറ്റത്തിന്റെ ഭാഗമാണിത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധ മേഖലയിൽ 1.25 ട്രില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് റീ ആം യൂറോപ്പ് ഓർഗനൈസേഷൻ അറിയിച്ചു.
പ്രത്യേക അഭിമുഖത്തിൽ കാർണി പറഞ്ഞത്, പ്രധാന യൂറോപ്യൻ പങ്കാളികളുമായി “വർധിച്ച വ്യക്തതയുള്ള സംഭാഷണങ്ങളിൽ” ഏർപ്പെട്ടിരിക്കുകയാണെന്നും കാനഡ ദിനത്തോടെ കൃത്യമായ കരാർ ഉണ്ടാക്കാൻ പ്രതീക്ഷിക്കുന്നുവെന്നുമാണ് വ്യക്തമാക്കുന്നത്. പ്രതിരോധ നിക്ഷേപം വർധിപ്പിക്കാനുള്ള കാർണിയുടെ പ്രതിജ്ഞയുമായി ഈ പദ്ധതി യോജിക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് സ്ഥിരീകരിച്ചിട്ടില്ല.
കാനഡയുടെ പ്രതിരോധ സാമഗ്രി വാങ്ങലിനെ കാർണി വിമർശിച്ചു. പ്രതിരോധ ചെലവിന്റെ 75 ശതമാനവും അമേരിക്കയിലേക്ക് പോകുന്നത് “ബുദ്ധിപരമല്ല” എന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ ചെലവ് വർധിപ്പിക്കുന്ന കാര്യത്തിൽ കാർണി തന്റെ നിലപാട് വ്യക്തമാക്കി. 2030 ഓടെ ജിഡിപിയുടെ രണ്ട് ശതമാനമാക്കുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം അദ്ദേഹം ആവർത്തിച്ചു. ഇത് ഇപ്പോഴത്തെ 1.37 ശതമാനത്തിൽ നിന്നുള്ള വർധനയാണ്. എന്നാൽ ചില നാറ്റോ രാജ്യങ്ങൾ പറയുന്നത് അഞ്ച് ശതമാനം പോലുള്ള ഉയർന്ന ലക്ഷ്യങ്ങൾ അദ്ദേഹം സ്വീകരിച്ചില്ല എന്നാണ്.
പകരം കാർണി ഒരു തന്ത്രപരമായ സമീപനത്തിന് ഊന്നൽ നൽകി: കാനഡയുടെ പരമാധികാരം, അതിർത്തികൾ, ആർട്ടിക് സാന്നിധ്യം എന്നിവ സംരക്ഷിക്കാൻ എന്ത് വേണമെന്ന് നിർണ്ണയിക്കുകയും ആ നിക്ഷേപങ്ങൾ കാനേഡിയൻ വ്യവസായത്തെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക. കാനഡയുടെ ഭാവി പ്രതിരോധ നിലപാടിന്റെ വ്യക്തമായ ചിത്രം ശരത്കാല ബജറ്റിൽ പ്രതീക്ഷിക്കുന്നു..



