ഒട്ടാവ: യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്യുന്ന ഫസ്റ്റ് നേഷൻസ് വിഭാഗത്തിൽപ്പെട്ടവർ സ്റ്റാറ്റസ് കാർഡിനൊപ്പം സാധുവായ പാസ്‌പോർട്ടും കൈവശം വയ്ക്കണമെന്ന് ഫെഡറൽ സർക്കാർ. കാനഡ-യു.എസ്. അതിർത്തി കടക്കുന്നതിനുള്ള യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി നിശ്ചയിച്ചുകൊണ്ടാണ് തദ്ദേശീയ വിഭാഗങ്ങൾക്ക് സർക്കാർ ഇപ്പോൾ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നേരത്തെ സ്റ്റാറ്റസ് കാർഡ് ഉപയോഗിച്ച് യു.എസിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാമായിരുന്ന വ്യവസ്ഥയിലാണ് വ്യാഴാഴ്ച മുതൽ മാറ്റം വരുത്തിയത്.
പുതുക്കിയ നിയമപ്രകാരം സെക്യൂർ സ്റ്റാറ്റസ് കാർഡുകൾ ഉപയോഗിച്ച് അതിർത്തി കടക്കാൻ അനുവാദമുണ്ടെങ്കിലും, ഇവ സ്വീകരിക്കുന്നത് പൂർണ്ണമായും യു.എസ്. ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. വിമാനയാത്രകൾക്ക് ഇത്തരം കാർഡുകൾ അംഗീകരിക്കില്ലെന്നും സർക്കാർ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. 2019-ന് ശേഷം പുറത്തിറക്കിയ മെഷീൻ റീഡബിൾ കാർഡുകൾ കൈവശമുള്ളവർ പോലും സുരക്ഷിതമായ യാത്രയ്ക്കായി പാസ്‌പോർട്ട് കരുതണമെന്നാണ് നിർദേശം. കൂടാതെ, യു.എസ്. നിയമപ്രകാരമുള്ള വംശാവലി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, കാനഡയുടെ ഈ നീക്കത്തിനെതിരെ ഫസ്റ്റ് നേഷൻസ് നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തദ്ദേശീയർക്ക് അതിർത്തി കടക്കാൻ സ്വതന്ത്ര അവകാശം നൽകുന്ന ‘ജേ ട്രിറ്റി’ (Jay Treaty) അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് മോഹാക് കൗൺസിൽ ഗ്രാൻഡ് ചീഫ് കോടി ഡിയാബോ പ്രതികരിച്ചു. അടുത്തിടെ അതിർത്തിയിൽ വെച്ച് തദ്ദേശീയർക്ക് നേരെ ഉണ്ടായ തടങ്കലുകളും റെയ്ഡുകളും കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസും (AFN) അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Canada warns First Nations members that status cards alone are not enough to cross the border



