ഒട്ടാവ: കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള റോഡ് മാർഗമുള്ള യാത്രകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പത് ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയാതായി റിപ്പോർട്ട്. 2024-നെ അപേക്ഷിച്ച് 2025-ൽ അമേരിക്ക സന്ദർശിച്ച കനേഡിയൻ വാഹനങ്ങളുടെ എണ്ണത്തിൽ 7.6 മില്യണിന്റെ കുറവുണ്ടായതായാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് പ്രകാരം, 2024-ൽ 24.6 മില്യൺ വാഹനങ്ങൾ അതിർത്തി കടന്നപ്പോൾ 2025-ൽ ഇത് 17 മില്യണായി ചുരുങ്ങി. 30.9 ശതമാനത്തിന്റെ ഈ ഇടിവ് ചരിത്രപരമായ മാറ്റമായാണ് വിദഗ്ധർ കാണുന്നത്. മുൻ വർഷങ്ങളിൽ അതിർത്തി കടന്നുള്ള യാത്രകൾ സ്ഥിരതയാർന്ന നിലയിലായിരുന്നുവെന്നും ഇത്ര വലിയ തോതിലുള്ള കുറവ് ഇതാദ്യമാണെന്നും ഡാറ്റ അനലിസ്റ്റ് ലോറ പ്രസ്ലി അറിയിച്ചു.
അമേരിക്കൻ പൗരന്മാർ കാനഡയിലേക്ക് നടത്തുന്ന യാത്രകളിലും നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 6.3 ശതമാനം കുറവ് അമേരിക്കൻ വാഹനങ്ങളാണ് കാനഡയിലേക്ക് പ്രവേശിച്ചത്. ‘ബൈ കാനേഡിയൻ’ (Buy Canadian) പ്രചാരണങ്ങളും വ്യാപാര മേഖലയിലെ ചില തർക്കങ്ങളും നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റമെങ്കിലും, യാത്രകൾ കുറഞ്ഞതിന്റെ കൃത്യമായ കാരണങ്ങൾ സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വിൻഡ്സർ –ഡിട്രോയിറ്റ് അതിർത്തിയിൽ യാത്രക്കാരുടെ കുറവ് താരതമ്യേന കുറവാണ്. ഇവിടെ 11 ശതമാനം മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. ആരോഗ്യമേഖലയിലും ഐടി മേഖലയിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ ദിവസേന ഈ അതിർത്തി കടന്ന് യാത്ര ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് വിൻസർ–ഡിട്രോയിറ്റ് ടണൽ സിഇഒ ടാൽ ചുസ്ഡ്നർ പറഞ്ഞു. കൂടാതെ, സ്പോർട്സ് മത്സരങ്ങൾ കാണാനുള്ള താൽപ്പര്യവും കുറഞ്ഞ ടോൾ നിരക്കുകളും ഈ മേഖലയിൽ യാത്രക്കാരെ നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada-US border travel plunges; tourism sector concerned



