നിലവിൽ തുടരുന്ന തൊഴിൽ തർക്കം ബൈൻഡിംഗ് ആർബിട്രേഷനിലേക്ക് അയയ്ക്കണമെന്ന ആവശ്യത്തോടെ യൂണിയൻ മുന്നോട്ടുവച്ച അഭ്യർത്ഥന കാനഡ പോസ്റ്റ് നിരസിച്ചു. കാനഡ പോസ്റ്റിന്റെ ഏകപക്ഷീയ നിലപാടിൽ യൂണിയൻ ആശങ്ക രേഖപ്പെടുത്തി. ഇതോടെ 55,000-ത്തിലധികം തൊഴിലാളികളുടെ ഭാവിയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയം ഇനി അടുത്ത ഘട്ടത്തിലേക്ക് നീങ്ങും.
പുതിയ കൂട്ടായ ഒരു കരാർ ഇല്ലാതെ മാസങ്ങളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് അതീതമായി, നീതിപൂർണവും അന്തിമവുമായ ഒരു മധ്യസ്ഥതാപ്രക്രിയയിലേക്ക് കാനഡ പോസ്റ്റ് തയ്യറാകണമെന്ന ആവശ്യം ശക്തമാകുകയാണ്. കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഈ അഭ്യർത്ഥന ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്ഥാവനയിൽ ക്രൗൺ കോർപ്പറേഷൻ യൂണിയന്റെ നിർദ്ദേശം തള്ളിക്കളഞ്ഞു.
തപാൽ സേവനത്തിൽ “സ്ഥിരത പുനഃസ്ഥാപിക്കാൻ”തന്നെ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ബൈൻഡിംഗ് ആർബിട്രേഷനിലേക്ക് പോകാനുള്ള യൂണിയന്റെ അഭ്യർത്ഥന അത്തരം ലക്ഷ്യങ്ങളോടു വിപരീതമാണെന്നും അവർ വാദിച്ചു. കാനഡ പോസ്റ്റ് പറയുന്നത് മധ്യസ്ഥത ദീർഘവും സങ്കീർണ്ണവുമാകുമെന്നും ഒരു വർഷത്തിലധികം നീണ്ടുനിൽക്കുമെന്നും ഇത് ഗുരുതരമായ സാമ്പത്തിക വെല്ലുവിളികൾ സൃഷ്ടിക്കുമെന്നും സൂചിപ്പിക്കുന്നു.
മാസങ്ങൾ നീണ്ട അനുരഞ്ജന ശ്രമങ്ങൾക്കും മധ്യസ്ഥതയ്ക്കും ശേഷം, ഇപ്പോൾ കാനഡ പോസ്റ്റും പോസ്റ്റൽ തൊഴിലാളികളുടെ യൂണിയനും തർക്കത്തിലാണെന്ന് കമ്പനി വ്യക്തമാക്കി. ഏറ്റവും പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങളെ കുറിച്ച് യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പ് നിർബന്ധമാക്കണമെന്നാവശ്യം തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡുവിനോട് കാനഡ പോസ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ഇതുവരെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, സർക്കാർ ഇടപെടൽ ആവശ്യമാകുമോ എന്ന ചർച്ചയും ഉയർന്നിരിക്കുകയാണ്. പുതിയ കരാർ ഉടൻ ഉണ്ടാകില്ലെങ്കിൽ തപാൽ സേവനത്തിന് വലിയതോതിലുള്ള തടസ്സം ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെ മുന്നറിയിപ്പ്.



