ഒട്ടാവ: സുരക്ഷാപ്രശ്നങ്ങളും രാഷ്ട്രീയ അസ്ഥിരതയും കണക്കിലെടുത്ത് പൗരന്മാർക്കായി കാനഡ പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ, യുദ്ധസാഹചര്യം, വിമാന സർവീസുകളുടെ കുറവ് എന്നിവ മുൻനിർത്തിയാണ് ജനുവരി ആദ്യവാരത്തിൽ ഈ പട്ടിക പരിഷ്കരിച്ചത്. ഏറ്റവും അപകടകരമായ സാഹചര്യമുള്ളതിനാൽ പൗരന്മാർ സന്ദർശിക്കരുതെന്ന് കാനഡ നിർദ്ദേശിക്കുന്ന പ്രധാന രാജ്യങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
പ്രതിഷേധങ്ങളും വിദേശ പൗരന്മാരെ അന്യായമായി തടങ്കലിൽ വെക്കുന്ന സാഹചര്യവും കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. രാഷ്ട്രീയ അസ്ഥിരതയും കുറ്റകൃത്യങ്ങളുടെ വർദ്ധനവും കാരണം വെനസ്വേലയിലേക്കും യാത്രവേണ്ടെന്ന് പറയുന്നു. സായുധ പോരാട്ടങ്ങളും തീവ്രവാദ ആക്രമണ ഭീഷണിയും നിലനിൽക്കുന്നതിനാൽ യെമൻ യാത്രയും ഒഴിവാക്കണം.
സൗത്ത് സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ വംശീയ സംഘർഷങ്ങളും ആഭ്യന്തര യുദ്ധവും നിലനിൽക്കുന്നതിനാൽ യാത്ര അപകടകരമാകുമെന്ന് നിർദേശത്തിലുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാൻ, ഉക്രെയ്ൻ, റഷ്യ, ഉത്തര കൊറിയ, സിറിയ, സൊമാലിയ, ഹൈതി തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. നേപ്പാൾ, എത്യോപ്യ, ബുറുണ്ടി, നൈജീരിയ, ലബനൻ, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് നിർദ്ദേശം.
ഇന്ത്യയെ ജാഗ്രത പാലിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിലാണ് കാനഡ ഉൾപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ ആക്രമണ സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് ഈ നിർദ്ദേശം. ഇതിൽ ജമ്മു കശ്മീർ, പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും മണിപ്പൂർ, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും പ്രത്യേകം പറയുന്നുണ്ട്. കാനഡയ്ക്ക് പുറത്തുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം മുൻകരുതൽ നടപടികളെന്ന് കനേഡിയൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Avoid all travel’: Canada issues level-4 advisory, lists countries Canadians should not visit



