ഒട്ടാവ: ആരോഗ്യ സംരക്ഷണത്തിനായി രാജ്യം ചിലവാക്കുന്ന തുക റെക്കോർഡ് വേഗതയിൽ ഉയരുമ്പോഴും, സാധാരണക്കാർക്ക് ചികിൽസ ലഭ്യത കുറയുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. അങ്കസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം പകുതിയോളം കനേഡിയൻ പൗരന്മാരും ഒരു ഫാമിലി ഡോക്ടറെ കണ്ടെത്താനോ അല്ലെങ്കിൽ നിലവിലുള്ള ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാനോ കടുത്ത പ്രയാസം നേരിടുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യമേഖലയിലെ ചിലവ് 219 ബില്യൺ ഡോളറിൽ നിന്ന് 400 ബില്യൺ ഡോളറായി വർദ്ധിച്ചിട്ടും സേവന നിലവാരം മോശമായെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
കാനഡയിലെ എട്ടിൽ ഒരാൾ വീതം കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഒരു ഫാമിലി ഡോക്ടർക്കായി തിരച്ചിൽ നടത്തുകയോ അല്ലെങ്കിൽ പ്രതീക്ഷ കൈവിട്ട് തിരച്ചിൽ അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. 2015-ൽ 40 ശതമാനം പേർ മാത്രമാണ് ഡോക്ടറെ കിട്ടാൻ പ്രയാസം നേരിട്ടിരുന്നതെങ്കിൽ 2025 ആയപ്പോഴേക്കും അത് 50 ശതമാനമായി ഉയർന്നു. ഡോക്ടർമാരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായെങ്കിലും പ്രായമായവരുടെ എണ്ണം കൂടുന്നതും സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളും കാരണം രോഗികൾക്ക് കൃത്യസമയത്ത് ചികിൽസ ഉറപ്പാക്കാൻ കഴിയുന്നില്ല. നിലവിൽ വെറും 15 ശതമാനം ആളുകൾക്ക് മാത്രമാണ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഡോക്ടറെ കാണാൻ സാധിക്കുന്നത്.
വിദഗ്ദ്ധ ചികിൽസയും എമർജൻസിയും കടമ്പയാകുന്നു
സാധാരണ പരിശോധനകൾക്ക് പുറമെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തേടുന്നവരിലും പകുതിയിലേറെപ്പേർ തടസ്സങ്ങൾ നേരിടുന്നുണ്ട്. സർജറികൾക്കായി കാത്തിരിക്കുന്നവർ, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ നടത്തേണ്ടവർ എന്നിവരെല്ലാം മാസങ്ങളോളം നീളുന്ന കാത്തിരിപ്പിലാണ്. അടിയന്തര സാഹചര്യങ്ങളിൽ പോലും സമയബന്ധിതമായ ചികിൽസ ലഭിക്കുമെന്ന് 60 ശതമാനം കനേഡിയൻമാർക്കും ഇപ്പോൾ വിശ്വാസമില്ല. പ്രവിശ്യാ സർക്കാരുകൾ ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതിയിൽ 70 ശതമാനത്തിലധികം ആളുകൾ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു.
സസ്കാച്ചവൻ, ക്യുബെക്ക് തുടങ്ങിയ പ്രവിശ്യകളിലാണ് ചികിൽസ ലഭ്യത ഏറ്റവും മോശമായി തുടരുന്നത്. ക്യുബെക്കിൽ മൂന്നിലൊന്ന് താമസക്കാർക്കും സ്ഥിരമായി ഒരു ഫാമിലി ഡോക്ടറില്ലാത്ത അവസ്ഥയാണുള്ളത്. പണം ധാരാളമായി ചിലവാക്കിയിട്ടും സിസ്റ്റം മെച്ചപ്പെടാത്തത് ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ആശങ്കയ്ക്കും രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും കാരണമാകുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada Health care on the brink



