ഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രമായ സിമ്രാൻ പ്രീത് പനേസറെ വിട്ടുകിട്ടാൻ കനേഡിയൻ അധികൃതർ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. 20 മില്യൺ ഡോളറിലധികം മൂല്യമുള്ള 400 കിലോ സ്വർണം കവർന്ന കേസിൽ എയർ കാനഡയിലെ മുൻ മാനേജറായ ഇയാൾക്ക് വലിയ പങ്കുണ്ടെന്നാണ് പീൽ റീജനൽ പോലീസിന്റെ കണ്ടെത്തൽ. ഈ കേസിലെ മറ്റൊരു പ്രധാന പ്രതിയായ അർസലൻ ചൗധരിയെ കഴിഞ്ഞ ജനുവരി 12-ന് ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2023 ഏപ്രിൽ 17-നാണ് സ്വിറ്റ്‌സർലൻഡിലെ സൂറിക്കിൽ നിന്ന് എയർ കാനഡ വിമാനത്തിൽ ടൊറന്റോയിൽ എത്തിച്ച 6,600 സ്വർണ്ണക്കട്ടികൾ പനേസറുടെ നേതൃത്വത്തിൽ തട്ടിയെടുത്തത്. വിമാനത്താവളത്തിലെ വെയർഹൗസ് ചുമതലയുണ്ടായിരുന്ന ഇയാൾ സ്വർണ്ണത്തിന്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നു. കവർച്ചയ്ക്ക് ശേഷം ഇന്ത്യയിലേക്ക് കടന്ന പനേസർ, ചണ്ഡീഗഡിൽ നടി കൂടിയായ തന്റെ ഭാര്യ പ്രീതി പനേസറിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു. 2025 ഫെബ്രുവരിയിൽ കനേഡിയൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പനേസറുടെ മൊഹാലിയിലെ വീട്ടിൽ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു.
കൊള്ളയടിച്ച തുക ഹവാല ഇടപാടുകളിലൂടെയാണ് പനേസർ ഇന്ത്യയിലെത്തിച്ചതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കടത്തിയ ഏകദേശം 8.5 കോടി രൂപ ഭാര്യ അഭിനയിക്കുന്ന സിനിമയുടെ നിർമ്മാണത്തിനായി ഇയാൾ ഉപയോഗിച്ചതായാണ് വിവരം. മോഷണം പോയ സ്വർണ്ണം ഇതിനോടകം ഉരുക്കി വിപണിയിൽ എത്തിച്ചിട്ടുണ്ടാകാമെന്നും അതിനാൽ അത് പൂർണ്ണമായി വീണ്ടെടുക്കുക എന്നത് വെല്ലുവിളിയാണെന്നും കനേഡിയൻ പോലീസ് അറിയിച്ചു. കേസിൽ പ്രതികളായ ഒൻപത് പേരിൽ ഏഴ് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പനേസറെ കൂടി കാനഡയ്ക്ക് വിട്ടുകിട്ടുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada has made a formal request for India to extradite Preet Panesar



