കാനഡയിലെ 45ആമത് ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ. ലിബറൽ പാർട്ടി നേതാവ് മാർക്ക് കാർണിയും കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയ്ലിവ്രെയും ഒട്ടാവ റൈഡിങ്ങിലെ പോളിംഗ് സ്റ്റേഷനിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. എൻഡിപി നേതാവ് ജഗ്മീത് സിംഗ് മുൻകൂർ വോട്ടിംഗിന്റെ സമയത്ത് തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. മാർക്ക് കാർണിയും ഭാര്യ ഡയാനയും ഒരുമിച്ചാണ് വോട്ടുചെയ്യാനെത്തിയത്. ഒട്ടാവയിലെ സെന്റ് ബർത്തലോമിയോയിലെ ആംഗ്ലിക്കൻ പള്ളിയിൽ ഇരുവരും വോട്ട് ചെയ്തു. ഒട്ടാവ പ്രദേശത്തെ ഒരു പോളിംഗ് സ്റ്റേഷനിൽ കൺസർവേറ്റീവ് നേതാവ് പിയറി പൊയ്ലിവ്രെ ഭാര്യ അനൈഡ പൊയ്ലിവ്രെയ്ക്കൊപ്പം വോട്ട് രേഖപ്പെടുത്തി.
ഹൗസ് ഓഫ് കോമൺസിലെ 343 സീറ്റിലേക്കാണ തിരഞ്ഞെടുപ്പ് നടക്കുന്നത്. 172 സീറ്റുകൾ നേടുന്ന പാർട്ടിക്ക് രാജ്യം ഭരിക്കാം. നിലവിലെ കനേഡിയൻ പ്രധാന മന്ത്രിയും, ലിബറൽ പാർട്ടിയുടെ നേതാവുമാണ് മാർക്ക് കാർണി, കാനേഡിയൻ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാണ് പിയറി പൊയ്ലിവ്രെ, കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവാണ് ജഗ്മീത് സിങ്, ക്യൂബെക്കിന്റെ താൽപ്പര്യങ്ങളും പരമാധികാരാവും സംരക്ഷിക്കുന്നതിന് വേണ്ടി ശബ്ദമുയർത്തുന്ന ഫെഡറൽ രാഷ്ട്രീയ പാർട്ടിയാണ് ബ്ലോക്ക് ക്യൂബെക്കോയിസ്. എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
ആറ് മേഘലകളിയാണ് പോളിങ് നടക്കുന്നത്. 12 മണിക്കൂർ നീണ്ട് നിൽക്കുന്ന പോളിങ്ങാണ് ഉള്ളത്. രാവിലെ ഒൻപത് മണി മുതൽ രാത്രി ഒൻപത് വരെ വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കും. ഇത് സ്ഥലങ്ങൾ മാറുന്നതിനനുസരിച്ച് പോളിങ് സമയത്തിലും മാറ്റം വരാം. പാർട്ടി പ്രതിനിധികളുടെ സാനിധ്യത്തിൽ ഫെഡറൽ ഉദ്യോഗസ്ഥർ ബാലറ്റുകൾ എണ്ണും. സൈനിക അംഗങ്ങൾ, തടവുകാർ, വിദേശത്ത് താമസിക്കുന്ന കാനേഡിയൻ പൗരന്മാർ എന്നിവർക്ക് വോട്ട് ചെയ്യാനും അവസരമുണ്ട്. ഇത് പ്രോസസ്സ് ചെയ്യുന്നതിന് കുറച്ചു അധികം സമയം വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.



