കാനഡയിൽ ഈ വർഷത്തെ കാട്ടുതീ സീസൺ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ വർഷമായ 2023-നെ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതുവരെ 14 ലക്ഷം ഹെക്ടറിലധികം പ്രദേശം കാട്ടുതീയിൽ നശിച്ചുകഴിഞ്ഞു.
ഈ വർഷത്തെ അഗ്നിവ്യാപന നിരക്ക് 2023-ലെ നിരക്കുമായി സാമ്യമുള്ളതാണെന്ന് ഫയർ വെതർ: ദ മേക്കിംഗ് ഓഫ് എ ബീസ്റ്റ്” എന്ന പുസ്തകത്തിന്റെ രചയിതാവായ ജോൺ വൈലന്റ് സിബിസി മോർണിംഗ് ലൈവിൽ വ്യക്തമാക്കി.
2023-ൽ 6000-ത്തിലധികം തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന് ഫലമായി ഏകദേശം 1.5 കോടി ഹെക്ടർ പ്രദേശം നശിച്ചിരുന്നു. നാച്ചുറൽ റിസോഴ്സസ് കാനഡയുടെ കണക്കുകൾ പ്രകാരം, നിലവിൽ കാനഡയിൽ 10 വർഷത്തെ ശരാശരിയേക്കാൾ മൂന്നിരട്ടി പ്രദേശമാണ് കാട്ടുതീയിൽ നശിച്ചിരിക്കുന്നത്. മെയ് 30 വരെയുള്ള കണക്കനുസരിച്ച്, സാസ്കാച്ചെവാനിലും മാനിറ്റോബയിലുമാണ് ഏറ്റവും കൂടുതൽ പ്രദേശം നശിച്ചിരിക്കുന്നത്. മാനിറ്റോബയിൽ അഞ്ചിരട്ടിയും സാസ്കാച്ചെവാനിൽ പത്തിരട്ടിയും അധികം പ്രദേശമാണ് പത്തുവർഷത്തെ ശരാശരിയേക്കാൾ നശിച്ചിരിക്കുന്നത്.
കിഴക്കൻ കനഡയുടെ പ്രേരീ പ്രദേശങ്ങളിൽ മെയ് മാസത്തിൽ സംഭവിച്ച അസാധാരണമായ ചൂടാണ് ഈ തീപിടിത്തങ്ങളുടെ തീവ്രതയ്ക്കും കാരണം എന്ന് ആൽബർട്ടയിലെ കാലാവസ്ഥാ വിദഗ്ധനായ കൈൽ ബ്രിട്ടൻ പറയുന്നു. മാനിറ്റോബയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു.
“മെയ് മാസത്തിലുടനീളം പ്രേരീ പ്രവിശ്യകളിൽ ശരാശരിയേക്കാൾ ചൂടും വരൾച്ചയുമായിരുന്നു. ഇത്തരം തീവ്ര ചൂട് സംഭവങ്ങൾ വനത്തിലെ ഇന്ധനങ്ങളെ വരൾത്തുകയും അതിവേഗ അഗ്നി വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറൻ കാനഡയിലെ വനാഗ്നി സാഹചര്യം മെച്ചപ്പെടുമോ എന്നത് ജൂൺ മാസത്തെ മഴയെ ആശ്രയിച്ചിരിക്കുകയാണെന്ന് ബ്രിട്ടൈൻ വ്യക്തമാക്കി.
“ജൂൺ പടിഞ്ഞാറൻ കാനഡയുടെ ഏറ്റവും ആർദ്രതയുള്ള മാസമാണ്. മഴ വന്നാൽ സീസണിന്റെ ദിശ മാറ്റാൻ കഴിയും. മഴ ഇല്ലെങ്കിൽ, മോശമായ കാട്ടുതീ സീസൺ തുടരുമെന്ന് ഉറപ്പിക്കാം,” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.



