ഒട്ടാവ: ചൈനയിൽ നിന്നുള്ള ഉരുക്ക് ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ ആന്റി-ഡംപിങ് നികുതികൾ പിൻവലിക്കാത്തത് കനോല വ്യാപാര കരാറിനെ ബാധിച്ചതായി കൃഷിമന്ത്രി ഹീത്ത് മക്ഡൊണാൾഡ് അറിയിച്ചു. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ചൈന സന്ദർശനത്തിൽ കനോല നികുതി പത്തു മാസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയത് ഇതിനാലാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2026 അവസാനത്തിന് ശേഷമുള്ള ദീർഘകാല കരാറിലേക്ക് നീങ്ങുന്നതിന് ഉരുക്ക് ഇറക്കുമതി താരിഫുമായി ബന്ധപ്പെട്ട തർക്കം തടസ്സമായെന്നാണ് മക്ഡൊണാൾഡിന്റെ വിലയിരുത്തൽ.
ബെയ്ജിംഗിൽ ഒപ്പുവെച്ച അഞ്ചു വർഷത്തെ കരാർ പ്രകാരം ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ വിപണിയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതിന് പകരമായി കനോല, സമുദ്രോൽപ്പന്നങ്ങൾ എന്നിവയുടെ ഉയർന്ന താരിഫ് മാർച്ചിൽ ആരംഭിച്ച് പത്തു മാസത്തേക്ക് ചൈന ഒഴിവാക്കും. കനോല വിത്തുകളുടെ നികുതി നിലവിലെ 84 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കാൻ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. എന്നാൽ ഉരുക്ക് ഉൽപ്പന്നങ്ങളുടെ താരിഫ് കുറയ്ക്കുന്ന കാര്യത്തിൽ കാനഡയുടെ ഭാഗത്തുനിന്നുള്ള നടപടികൾക്കനുസരിച്ചേ ഇതിൽ തുടർനീക്കങ്ങൾ ഉണ്ടാവുകയുള്ളൂ.
കാനഡയിലെ നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ, ചൈനയിൽ നിന്നുള്ള 66 വിഭാഗം ഉരുക്ക്-അലുമിനിയം ഉൽപ്പന്നങ്ങൾക്ക് 2026 അവസാനം വരെ ഇളവ് നൽകാൻ പുതിയ കരാറിൽ വ്യവസ്ഥയുണ്ട്. മുൻപ് ജസ്റ്റിൻ ട്രൂഡോ സർക്കാർ 182 വിഭാഗം ഉൽപ്പന്നങ്ങൾക്കാണ് നികുതി ഏർപ്പെടുത്തിയിരുന്നത്. കാനഡയിലെ ഉരുക്ക്-അലുമിനിയം മേഖല നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം നികുതി മൂലം പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ചൈനീസ് ഉരുക്കിന് മേലുള്ള നികുതി ഒഴിവാക്കുന്നതിൽ കാനഡ ജാഗ്രത പുലർത്തുന്നത്.
കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള നികുതി ഇളവ് നീട്ടുന്നത് ചൈനീസ് ഉരുക്കിന് മേലുള്ള നികുതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുമോ എന്ന ചോദ്യത്തിന്, ചർച്ചകൾ തുടരുകയാണെന്ന് കൃഷിമന്ത്രി മറുപടി നൽകി. ഇക്കാര്യത്തിൽ വ്യവസായ മന്ത്രി മെലാനി ജോളി പീന്നീട് വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2030-ഓടെ ചൈനയിലേക്കുള്ള കയറ്റുമതി 50 ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഫെഡറൽ സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മക്ഡൊണാൾഡ് വ്യക്തമാക്കി.
അതേസമയം, കനേഡിയൻ ബീഫ് കയറ്റുമതിക്കുള്ള നിരോധനം ചൈന പിൻവലിച്ചതായി കൃഷിമന്ത്രി അറിയിച്ചു. 2021-ൽ ആൽബർട്ടയിലെ പശുക്കളിൽ ബി.എസ്.ഇ (Mad Cow Disease) സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചൈന ബീഫ് ഇറക്കുമതി നിരോധിച്ചത്. ബീഫ് കയറ്റുമതി പുനരാരംഭിക്കാൻ കഴിഞ്ഞത് ശുഭവാർത്തയാണെന്നും കനോല കരാറിലെ പോരായ്മകൾ പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചൈനയുമായി സഹകരണം തുടരുമെന്നും മക്ഡൊണാൾഡ് കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
*Canola deal faces ‘iron’ hurdle; Canada concerned about deal with China



